ഭിത്തി അലമാര തകർത്ത് കുട്ടിയാന വീടിനുള്ളിൽ; വാതിൽ തട്ടിയിളക്കി പുറത്തു കടന്നു
Mail This Article
തേക്കുതോട് ∙ മൂർത്തിമൺ കോട്ടപ്പുറത്ത് കാട്ടാനശല്യം തുടരുന്നു. ആൾ താമസമില്ലാത്ത വീടുകൾക്ക് നാശം വരുത്തിയും റോളർ പുരയും കൃഷിയും നശിപ്പിച്ചും കാട്ടാനക്കൂട്ടം വിലസുകയാണ്.മൂർത്തിമൺ താഴത്തേതിൽ രാജമ്മ നാരായണന്റെ വീടിന് സമീപത്തെ റബർ റോളർ പുരയാണ് നശിപ്പിച്ചത്. വീടിന്റെ പിൻവശത്തെ മുറിയിലെ ഭിത്തി അലമാര തകർത്ത് കുട്ടിയാന വീടിനുള്ളിൽ കടന്ന് വാതിൽ തട്ടിയിളക്കി പുറത്തു കടന്നു. ഭിത്തി തള്ളിമറിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മുറികളോടു ചേർന്ന ചരിപ്പ് മുൻപ് കാട്ടാന നശിപ്പിച്ചിരുന്നു. കൂടാതെ 19 മൂട് തെങ്ങ്, 24 മൂട് കമുക് എന്നിവയും നശിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപ് ശിവസദനം സന്തോഷിന്റെ വീടിന്റെ അടുക്കളയും ചരിപ്പും തകർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുറികളും തട്ടിമറിച്ചു.കുഴിവിളമേലേതിൽ കൃഷ്ണന്റെ വീട്ടിലേക്കുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കമുക് തള്ളി മറിച്ചിട്ടു. വെള്ളപ്പാറ അയത്തിൽ കലാഭവനം ജിജി ബിജി, മാവേലിക്കര കോട്ടപ്പുറത്ത് കിഴക്കേതിൽ ഷിജി പ്രദീപ്, കരിങ്കുറ്റിക്കൽ സോമരാജൻ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കുരുമുളക് കൊടി, കോലിഞ്ചി എന്നിവ നശിപ്പിച്ചു. കയ്യാലകൾ ചവിട്ടിനിരത്തുകയും ചെയ്തു.