50 മീറ്റർ ദൂരത്തോളം അരയറ്റം വെള്ളം; പഠിക്കാൻ ‘വഴി’യില്ലാതെ ജിയ
Mail This Article
കടപ്ര ∙ കോവിഡ് കാലത്തെ ഓൺലൈനിൽ നിന്നു ക്ലാസുകൾ സ്കൂളിലേക്കു മാറിയതോടെ വെള്ളത്തിലായത് ജിയ സൂസൻ ജയന്റെ പഠനമാണ്. കെവി യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ജിയ. പഞ്ചായത്ത് രണ്ടാം വാർഡിൽ വളഞ്ഞവട്ടം കോച്ചേരിൽ ജയന്റെയും മിനിയുടെയും മകൾ. ഇവരുടെ വീടിനു ചുറ്റും മാസങ്ങളായി വെള്ളക്കെട്ടാണ്. വീട്ടുകാർ 50 മീറ്റർ ദൂരത്തോളം അരയറ്റം വെള്ളത്തിലൂടെ നടന്നാണ് പുറത്തേക്കു പോകുന്നത്.
കോവിഡ് കാലത്തിനു മുൻപ് ജിയയെ എടുത്ത് റോഡിലെത്തിക്കുമായിരുന്നു. ഇപ്പോൾ വീട്ടുകാർക്ക് ഇത്രയും ദൂരം എടുത്തുകൊണ്ടുപോകാൻ കഴിയുന്നില്ല. പഞ്ചായത്ത് തുക അനുവദിച്ചു സ്ഥലം വാങ്ങിയ 4 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതിൽ 2പേർ വീടു വച്ചു താമസിക്കുന്നു. 2 അടി വീതിയുള്ള നടവഴി മാത്രമാണ് ഇവർക്കുള്ളത്. അതിൽ ആദ്യത്തെ വീട് കാണാട്ടുശേരിൽ പി.പി.സാബുവിന്റെതാണ്. സാബുവിന്റെ മൂന്നു മക്കൾ 4 വർഷം മുൻപ് സ്കൂളിൽ പോകാൻ വഴിയില്ലെന്നു കാണിച്ച് ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് കമ്മിഷന്റെ ഉത്തരവു പ്രകാരം ഇവരുടെ വീട്ടിലേക്കുള്ള വഴി 2 അടി വീതിയിൽ 30മീറ്ററോളം ഉയർത്തി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നു 50 മീറ്റർ കൂടി പോയാലേ ജയന്റെ വീട്ടിലെത്തുകയുള്ളു. 2018 ലെ വെള്ളപ്പൊക്കത്തിനുശേഷം വഴിയിൽ നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ജിയ സ്കൂളിലെ അധ്യാപകരോട് തനിക്ക് സ്കൂളിലെത്തി പഠിക്കണമെന്ന് ആവശ്യപ്പെട്ടു. അധ്യാപകർ വീട്ടിലെത്തിയപ്പോഴാണ് വഴിദുരിതം മനസിലായത്.