പോപ്പുലർ തട്ടിപ്പ്: ആര്യനാട് ശാഖയിലെ വസ്തുക്കൾ ജപ്തി ചെയ്തു
Mail This Article
ആര്യനാട് ∙ പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ശാഖയിലെ വസ്തുക്കൾ റവന്യു അധികാരികൾ ജപ്തി ചെയ്തു. 80,000ലേറെ രൂപയും പാസ് ബുക്കുകളും ഫർണിച്ചറും ഉണ്ടായിരുന്നു. സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ 11 ന് ആരംഭിച്ച നടപടി ക്രമങ്ങൾ 12.30 വരെ നീണ്ടു. ശേഷം റവന്യു അധികൃതർ പണം നെടുമങ്ങാട് സബ് ട്രഷറിയിൽ അടച്ചു. ഫർണിച്ചറും മറ്റ് സാധനങ്ങളും ശാഖയിൽ തന്നെ വച്ച് പൂട്ടി താക്കോൽ ആര്യനാട് വില്ലേജ് ഓഫിസിലേക്ക് മാറ്റി.
ലോക്കറിന്റെ താക്കോൽ നെടുമങ്ങാട് താലൂക്ക് ഓഫിസിലും സൂക്ഷിക്കും. പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പ് പുറത്ത് വന്നപ്പോൾ തന്നെ ആര്യനാട് ശാഖയിലെ ജീവനക്കാർ ഇടപാടുകാരെ അറിയിച്ച് പണവും സ്വർണാഭരണങ്ങളും തിരികെ കൊടുത്തതായി ശാഖ മാനേജർ ആർ.നിഷ പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിയില്ലെന്ന് ഇൻസ്പെക്ടർ എൻ.ആർ.ജോസ് പറഞ്ഞു. ശാഖ ഒരു വർഷമായി അടഞ്ഞു കിടക്കുകയായിരുന്നു. പോപ്പുലർ ഫിനാൻസിൽ തട്ടിപ്പ് പുറത്ത് വന്നതോടെ റവന്യു അധികൃതർ ശാഖ പൂട്ടി താക്കോൽ വില്ലേജ് ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നെടുമങ്ങാട് ഡപ്യൂട്ടി തഹസിൽദാർ ബി.ടി. സതീഷ് കുമാർ, റവന്യു ഇൻസ്പെക്ടർ സുരേഷ്, ആര്യനാട് വില്ലേജ് ഓഫിസർ പ്രവീൺ പി.ചന്ദ്രൻ, സ്‌പെഷൽ വില്ലേജ് ഓഫിസർ എം. രാജലക്ഷ്മി, സീനിയർ ക്ലാർക്ക് ബിനു, വി.എസ്. ശിശുപാലൻ എന്നിവർ ആണ് ഇന്നലെ ശാഖയിൽ പരിശോധനയ്ക്ക് എത്തിയത്. പോപ്പുലർ ഫിനാൻസ് ശാഖ മാനേജർ ആർ.നിഷ, അക്കൗണ്ടന്റുമാരായ ബി.പ്രതിഭ, എൻ.എസ്. പ്രതീജ എന്നിവരും ഉണ്ടായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഫിനാൻസ് ഉടമകളെ ഇഡി മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടമകളുടെ വസ്തു വകകൾ ഇഡി കണ്ടുകെട്ടിയിരുന്നു.