പന്തളം രാജപ്രതിനിധിക്ക് സന്നിധാനത്ത് സ്വീകരണം
Mail This Article
ശബരിമല ∙ ആചാരപ്പൊലിമയിൽ പന്തളം രാജപ്രതിനിധിക്ക് സന്നിധാനത്ത് രാജകീയ വരവേൽപ്. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചെത്തി 2 ദിവസം പമ്പയിലെ രാജ മണ്ഡപത്തിൽ തങ്ങിയ രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മല കയറിയത്. രാജപ്രതിനിധിയെ വലിയ നടപ്പന്തലിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാര വർമ, അസി എക്സിക്യൂട്ടീവ് ഓഫിസർ പി.എൻ.ഗണേശ്വരൻ പോറ്റി എന്നിവർ സ്വീകരിച്ചു.
തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന ചുരിക ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.സുരേഷ് കുമാർ കൈമാറി. പകരം വസ്ത്രം സമ്മാനിച്ചു. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങിയെത്തി കൈപിടിച്ച് പടി കയറ്റി. തിരുനടയിൽ എത്തിയപ്പോൾ രാജപ്രതിനിധി ചുരിക സോപാനപ്പടിയിൽ സമർപ്പിച്ചു തൊഴുതു. മേൽശാന്തി ചുരിക അയ്യപ്പ വിഗ്രഹത്തിന്റെ വലതു ഭാഗത്ത് ചാർത്തിയതോടെ തിരുവാഭരണം പൂർണമായി അണിഞ്ഞു.
അതിനു ശേഷം ശംഖ് തീർഥവും പ്രസാദവും നൽകി. രാജപ്രതിനിധി ദക്ഷിണയായി പിടിപ്പണം സമ്മാനിച്ചു. ഇന്നു മുതൽ സന്നിധാനത്തെ എല്ലാ ചടങ്ങുകളും രാജപ്രതിനിധിയുടെ മേൽനോട്ടത്തിലാണ് നടക്കുക. 18ന് അയ്യപ്പ സ്വാമിക്കു നടക്കുന്ന കളഭാഭിഷേകം പന്തളം കൊട്ടാരം വകയാണ്.