എവിടെയും വാടിക്കരിഞ്ഞ സസ്യങ്ങള്‍, നീർച്ചാലുകൾ വറ്റി വരളുന്നു; വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങി...
Mail This Article
സീതത്തോട് ∙ വനമേഖലകളിലും വേനലിന്റെ തീവ്രത വർധിച്ചു. പുൽമേടുകൾ കരിഞ്ഞു തുടങ്ങി. നീർച്ചാലുകൾ വറ്റി വരളുന്നു. വന്യമൃഗങ്ങൾ തീറ്റയ്ക്കും വെള്ളത്തിനും കാടുവിട്ട് നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ വനാതിർത്തികളിൽ താമസിക്കുന്നവർ ആശങ്കയിൽ.പുൽമേടുകളുടെ പച്ചപ്പ് മാഞ്ഞുതുടങ്ങി. കാട്ടിൽ കയറിയാൽ എവിടെയും വാടിക്കരിഞ്ഞ സസ്യങ്ങളേ കാണാനുള്ളൂ. വേനൽ തുടർന്നാൽ ദിവസങ്ങൾക്കകം ഇവ പൂർണമായും കരിഞ്ഞുണങ്ങും. ഇതോടെ വന്യമൃഗങ്ങൾ ഭക്ഷണത്തിനായി നാട്ടിലേക്കിറങ്ങുകയാണ് പതിവ്.
ചെറിയ മൃഗങ്ങൾ മുതൽ വലിയ മൃഗങ്ങൾ വരെ ഇപ്പോൾ തന്നെ നാട്ടിൽ ഇറങ്ങുന്നുണ്ട്. കാട്ടിലെ പ്രധാന നീർച്ചാലുകൾ പലതും വറ്റിവരണ്ടു. മൃഗങ്ങൾക്കു വെള്ളം കുടിക്കാൻ വിവിധ സ്ഥലങ്ങളിൽ കുഴിച്ച കുളങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഉൾവനങ്ങൾ താണ്ടി ആറ്റിലും അണക്കെട്ടുകളിലുമാണ് മൃഗങ്ങൾ വെള്ളം കുടിക്കാൻ എത്തുന്നത്.വേനൽ ശക്തമാകുന്നതോടെ കാട്ടുതീ ഭീഷണിയും വ്യാപകമാണ്. ഫണ്ടിന്റെ അഭാവം കാരണം ഫയർലൈൻ തെളിക്കൽ കാര്യക്ഷമമല്ല.