തിരുവാഭരണ ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി
Mail This Article
പന്തളം ∙ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലേക്ക് കൊണ്ടു പോയ തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ഇന്നലെ രാവിലെ 7.30ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങൾ ഔദ്യോഗിക നടപടികൾക്ക് ശേഷം സുരക്ഷിത മുറിയിലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർ ഘോഷയാത്ര കാണാനെത്തിയിരുന്നു. ഇനി കുംഭമാസത്തിലെ ഉത്രം നാളിലും വിഷു ദിനത്തിലുമാണ് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുള്ളത്.
ഇന്നലെ പുലർച്ചെ 4ന് ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴി പന്തളം പാലത്തിലെത്തി. മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാ സംഘവും, മേടക്കല്ലിൽ പന്തളം കൊട്ടാരവും സ്വീകരിച്ചു. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തി. ദേവസ്വം ബോർഡ് അധികൃതരിൽ നിന്നു പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തുടർന്നാണ് തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്ക് മാറ്റിയത്.
പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണവർമ, ജോയിന്റ് സെക്രട്ടറി എം.ആർ.സുരേഷ് വർമ, ട്രഷറർ ദീപാവർമ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ കെ.സൈനുരാജ്, തിരുവാഭരണം സ്പെഷൽ ഓഫിസർ എസ്.അജിത്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം.ഗോപകുമാർ, ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥിപാൽ എന്നിവർ നേതൃത്വം നൽകി.