ADVERTISEMENT

ആറന്മുള ∙ പമ്പാ നദിയിലെ വെള്ളത്തിന് അമ്ലത കൂടുതലെന്ന് എംഎസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പഠനത്തിൽ കണ്ടെത്തി. അട്ടത്തോട്, വടശേരിക്കര, നിരണം എന്നിവിടങ്ങളിലാണ് പഠനത്തിന്റെ ഭാഗമായി വെള്ളത്തിന്റെ പിഎച്ച് നിലവാരം പരിശോധിച്ചത്. കിഴക്കൻ മേഖലയിൽ പിഎച്ച് 6.5 വരെ കാണിക്കുമ്പോൾ അപ്പർ കുട്ടനാട് മേഖലയിൽ പിഎച്ച് നിലവാരം 5.4 വരെ മാത്രമാണ്.ഏഷ്യാ പസഫിക് നെറ്റ് വർക്ക് ഫോർ ഗ്ലോബൽ ചേഞ്ചിന്റെ സഹകരണത്തോടെ മൂന്ന് ദിവസമായി ആറാട്ടുപുഴയിൽ നടന്നുവന്ന ഗവേഷണ അധിഷ്ഠിത പഠന പരിശീലന പരിപാടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

സംസ്ഥാന പരിസ്ഥിതി ആഘാത പഠന കമ്മിറ്റി ചെയർമാൻ ഡോ. അജയകുമാര വർമയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. പമ്പയുടെ തീരങ്ങൾക്ക് അനുയോജ്യമായ സസ്യ ആവാസ വ്യവസ്ഥ, ജീവികളുടെ ആവാസ വ്യവസ്ഥ എന്നിവയ്ക്ക് വിഘാതമായ തരത്തിൽ എല്ലാ ചെറിയ പട്ടണങ്ങളിൽ നിന്നും പമ്പയിലേക്ക് മാലിന്യം ഒഴുകിയെത്തുകയാണ്. പമ്പയുടെ തുടക്കത്തിലുള്ള ജല നിലവാരം താഴേക്ക് വരുമ്പോൾ നഷ്ടപ്പെടുകയാണ്. ക്രമാനുഗതമായ ഒഴുക്കിന് സഹായിച്ചിരുന്ന തോടുകളിൽ വെള്ളം എത്തുന്നില്ല.  അതിനാൽ സ്വാഭാവിക ശുദ്ധീകരണം നടക്കുന്നില്ല.

 ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തീരങ്ങളിൽ രാമച്ചം നടുന്ന പദ്ധതി പോലെയുള്ളവ പ്രതീക്ഷ നൽകുന്നവയാണ്. പ്രളയത്തിന് ശേഷം നദിക്ക് ഉണ്ടായ മാറ്റം ഉൾപ്പെടെ പമ്പയുടെ സമഗ്രമായ പഠനം നടത്തേണ്ടത് ആവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷൻ തുടർ നടപടി സ്വീകരിക്കും.പരിശീലന പരിപാടിയുടെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ജൈവ വൈവിധ്യ ബോർഡ് അംഗം രാജു ഏബ്രഹാം നിർവഹിച്ചു.

പമ്പയുടെ പുനർജീവനത്തിന് ജനകീയമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷത വഹിച്ചു. സിഎസ്ഐ സഭ ഇക്കോളജിക്കൽ കൺസേൺസ് ഡയറക്ടർ ഡോ. മാത്യു കോശി പുന്നയ്ക്കാട് പമ്പാ നദീ തടത്തിന്റെ ആരോഗ്യവും സുസ്ഥിര വികസനവും സംബന്ധിച്ച മാർഗരേഖ അവതരിപ്പിച്ചു. ആന്റി ബയോട്ടിക് മാലിന്യം എന്ന ഗുരുതരമായ ഭീഷണിയും പഠന വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എൻ. അനിൽ കുമാർ, പ്രജീഷ് പരമേശ്വരൻ, പാർവതി രാധാകൃഷ്ണൻ, എൻ. രാജീവ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com