നാശം വിതച്ച് കാട്ടുപന്നി; കല്ലൂപ്പാറ പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
Mail This Article
കല്ലൂപ്പാറ ∙ കാട്ടുപന്നി നാട്ടിൻപുറങ്ങളിൽ നാശം വിതയ്ക്കുന്നു. ജില്ലാ അതിർത്തിയായ വലിയകാവ് വനമേഖലയിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം ഇപ്പോൾ വ്യാപകം. മല്ലപ്പള്ളി താലൂക്കിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇപ്പോൾ പന്നിശല്യം രൂക്ഷമായിരിക്കുകയാണ്.വിവിധ ഭാഗങ്ങളിൽ കാർഷിക വിളകളും മറ്റും നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. മിക്ക കൃഷിയിടങ്ങളിലും ഇവയുടെ ശല്യമുണ്ടായി. കപ്പ, ചേന ചേമ്പ്. വാഴ, കാച്ചിൽ, പച്ചക്കറികൾ എന്നിവ നശിപ്പിച്ചവയിൽ ഉൾപ്പെടും. പുലർച്ചെയാണ് ഇവ എത്തുന്നത്. കുഞ്ഞുങ്ങളുമായുള്ള സംഘവും ഇതിൽ ഉൾപ്പെടും. 10ൽ അധികം വരുന്ന സംഘമായാണ് പന്നിയുടെ സഞ്ചാരം. ആളുകളെ കണ്ടാൽ നിമിഷനേരം കൊണ്ട് ഇവ ഒാടിമറയുകയും ചെയ്യും.
കല്ലൂപ്പാറ പഞ്ചായത്തിൽ ഒരുമാസത്തിനുള്ളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ആയിരക്കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്. പഞ്ചായത്തിന്റെ 13,14 പ്രദേശങ്ങൾ ഉൾപ്പെടുന്ന പുതുശേരി, ഐക്കരപ്പടി ഭാഗങ്ങളിലാണ് കാട്ടുപന്നി കൃഷി നശിപ്പിച്ചത്. വിളകളുടെ മൂട് മാന്തി കിഴങ്ങും മറ്റും തിന്നിട്ടുണ്ട്. ഈ ഭാഗത്ത് ഇരുപതോളം കൃഷിയിടങ്ങളിൽ ഇത്തരത്തിൽ ശല്യം ഉണ്ടായതായി കർഷകർ പറയുന്നു. തെങ്ങിന്റെ തൈയും നശിപ്പിച്ചവയിൽപെടും.
കാട്ടുപന്നിയെ വെടിവച്ചുകൊന്നു
കല്ലൂപ്പാറ ∙ പഞ്ചായത്ത് 13-ാം വാർഡിൽ പുതുശേരി തെക്കൻനാട്ടിൽ ലെജു ഏബ്രഹാമിന്റെ പുരയിടത്തിൽ പകൽ സമയത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനം വകുപ്പിൽ നിന്നു പ്രത്യേകം പരിശീലനം ലഭിച്ച ഷൂട്ടർ ജോസ് കുന്നുംപുറത്താണ് വെടിവച്ചത്. നൂറുകിലോയോളം തൂക്കംവരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരിയുടെയും കർഷക ജാഗ്രതാ സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ വനം വകുപ്പ് അധികാരികൾക്ക് കൈമാറി.