ADVERTISEMENT

മല്ലപ്പള്ളി ∙ കീഴ്‌വായ്പൂര് – പരിയാരം കരകളെ ബന്ധിപ്പിച്ചു പാറക്കടവിൽ പുതിയ പാലം, മല്ലപ്പള്ളി ടൗണിനോടു ചേർന്നുള്ള വലിയപാലത്തിന് സമാന്തരമായി മറ്റൊരു പാലം... ഇതെല്ലാം  മല്ലപ്പള്ളി താലൂക്കിന്റെ വികസനത്തിന് നിർണായകമാണ്. കുത്തൊഴുക്കിൽ സമീപനപാത തകർന്ന വെണ്ണിക്കുളം കോമളത്ത് പുതിയ പാലം നിർമിക്കുന്നതുവരെ ചെറുവാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന താത്കാലിക പാലമെന്ന ആവശ്യവും ഇതുവരെ യാഥാർഥ്യമായിട്ടില്ല. സമീപനപാത ഇല്ലാതായ കോമളത്ത് വഴിയില്ലാതായിട്ട് 7 മാസം പിന്നിട്ടു.

ഞെങ്ങിഞെരുങ്ങി വലിയ പാലം

കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി പാലം.
കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി പാലം.

പത്തനംതിട്ട ജില്ലയെ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ പ്രധാന കവലകളിലൊന്നാണ് മല്ലപ്പള്ളി. പത്തനംതിട്ട ആസ്ഥാനത്തുനിന്നു കോട്ടയം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലേക്ക് എളുപ്പത്തിൽ എത്താവുന്ന പാതയുമാണിത്. ഈ പാതയിലെ ഇടുങ്ങിയ ഏക പാലവും മല്ലപ്പള്ളിയിലേതാണ്. വലിയപാലം എന്നാണു പേരെങ്കിലും വലിയൊരു വാഹനം പാലത്തിൽ കയറിയാൽ ടൗണിൽ വരെ ഗതാഗതം സ്തംഭിക്കും. പുവനക്കടവിൽ നിർമിച്ച പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾക്ക് ഒരേസമയം ഇരുദിശകളിലേക്കും പോകാൻ കഴിയാറില്ല. 

ഒരു വാഹനം പാലത്തിൽകൂടി കടന്നുപോകുമ്പോൾ മറ്റൊരു വാഹനം മറുകരയിൽ കാത്തുകിടക്കണം. വർഷങ്ങളുടെ പെരുമയേറുമ്പോഴും പാലം വലിയ ദുരിതമാണു ജനങ്ങൾക്കു സമ്മാനിക്കുന്നത്. കുളത്തൂർമൂഴി, കോട്ടാങ്ങൽ കടൂർക്കടവ്, മുരണി കാവനാൽകടവ്, പടുതോട്, കറുത്ത വടശേരിക്കടവ് എന്നിവിടങ്ങളിൽ ഇതിനോടകും പുതിയ പാലങ്ങൾ വന്നു. കല്ലൂപ്പാറ മഠത്തുംകടവ്, പ്രയാറ്റുകടവ് എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾ പോകുന്ന പാലങ്ങളും നിർമിച്ചു. എന്നാൽ, മല്ലപ്പള്ളിയിൽ മാത്രം സമാന്തര പാലം ഉയർന്നില്ല.

പാലം കടക്കാതെ പാറക്കടവ് 

കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ കീഴ്‌വായ്പൂരിൽനിന്ന് പരിയാരത്തേക്ക് പാലം നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്ന മണിമലയാറ്റിലെ പാറക്കടവ്.
കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ കീഴ്‌വായ്പൂരിൽനിന്ന് പരിയാരത്തേക്ക് പാലം നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്ന മണിമലയാറ്റിലെ പാറക്കടവ്.

പാലം നിർമാണത്തിന് ഇതുവരെ 5 ടെൻഡറുകൾ ക്ഷണിച്ചു.  ഇനി 6–ാമത്തെ ടെൻഡറിനായി കാത്തു നിൽക്കുകയാണ്. 2021 ഓഗസ്റ്റ് 16 അവസാന തീയതിയായി ക്ഷണിച്ച 5–ാമത്തെ ടെൻഡർ അംഗീകരിച്ചുവെങ്കിലും കരാർ ഉറപ്പിച്ചിരുന്നില്ല. സാങ്കേതികാനുമതി ലഭിച്ച തുകയെക്കാൾ കൂടിയ തുകയ്ക്കുള്ള ടെൻഡറാണ് ലഭിച്ചതെങ്കിലും സർക്കാരിന്റെ പ്രത്യേക അനുമതിയിലാണ് അംഗീകാരം നൽകിയത്. 

പാലം നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിലെ (കെആർഎഫ്ബി) ഉദ്യോഗസ്ഥരും കരാറുകാരനുമായി ചർച്ച നടത്തുകയും ഉടൻ കരാർ വച്ചു പണികൾ തുടങ്ങുമെന്നുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നിർമാണസാമഗ്രികളുടെ വിലകൂടിയതോടെ നിലവിലെ നിരക്കിൽ പണി തീരാത്തതിനാൽ കരാറുകാർ കരാർ ഉറപ്പിക്കാതെ പിന്മാറി. 2016ലെ നിരക്കു പ്രകാരമാണ് അന്ന് ടെൻഡർ നടത്തിയത്. കെആർഎഫ്ബി ക്ഷണിച്ച ടെൻഡറിൽ 7.83 കോടി രൂപയായിരുന്നു അടങ്കൽ തുക. 2018ലെ നിരക്കു പ്രകാരമാണ് 6–ാമത്തെ ടെൻഡർ വിളിക്കുന്നത്. 

കീഴ്‌വായ്പൂര്, പരിയാരം, കരകളെ ബന്ധിപ്പിക്കുന്ന പാലം നിർമിച്ചെങ്കിൽ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയ്ക്ക് ഒരു സമാന്തര വഴിയായേനെ. പൊലീസ് സ്റ്റേഷൻ, ഗവ. ആയുർവേദ ആശുപത്രി, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പോസ്റ്റ് ഓഫിസ്, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലെത്താൻ പരിയാരത്തു നിന്നു കടത്തുവള്ളത്തെയാണു ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. കീഴ്‌വായ്പൂര് പ്രദേശത്തും സമീപത്തുമുള്ളവർക്ക് തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലേക്കു പോകാനും പാലം വന്നാൽ  സൗകര്യമാകുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ മല്ലപ്പള്ളിയിലേക്കുള്ള വൺവേ റോഡായും ഉപയോഗിക്കാൻ കഴിയും.

കോമളം പാലത്തോട് തണുത്ത സമീപനം

മണിമലയാറ്റിലെ പ്രളയത്തിൽ സമീപനപാത തകർന്ന് യാത്രാമാർഗം ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കണ്ടെത്താനായിട്ടില്ല. കോമളം, തുരുത്തിക്കാട്, അമ്പാട്ടുഭാഗം, കുംഭമല തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വെണ്ണിക്കുളം, പുറമറ്റം, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും ദൈനംദിനം ജോലിക്കുപോകുന്നവരും തൊഴിലാളികളുമടക്കം നൂറുക്കണക്കിന് ആൾക്കാർ യാത്രാ ദുരിതത്തിലാണ്. വെണ്ണിക്കുളം, കോമളം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടങ്ങളേറെയാണ്. 

യാത്രാമാർഗമില്ലാത്തതിനാൽ ഏറെദൂരം സഞ്ചരിക്കണം. താൽക്കാലിക പാലം നിർമിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടു മാസങ്ങൾ കഴിഞ്ഞു. ഇതിനായി രൂപരേഖയും തയാറാക്കി. 2.5 കോടി രൂപയുടെ എസ്റ്റിമേറ്റും സമർപ്പിച്ചു. എസ്റ്റിമേറ്റിന് ഇതുവരെയും അനുമതിയും ലഭിച്ചിട്ടില്ല. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. താൽക്കാലിക പാലത്തിനു പകരം കടത്തുവള്ളം പോലുമൊരുക്കാൻ കഴിഞ്ഞിട്ടില്ല.പുതിയ പാലത്തിന് 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. സമീപനപാതയില്ലാതായ പാലത്തിനു മുകളിൽകൂടിയാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകാൻ കഴിയുന്നവിധത്തിലുള്ള താത്കാലിക പാലം വിഭാവനം ചെയ്തത്.  

ഇതു പുതിയ പാലം നിർമാണത്തിന് തടസ്സമാകുമെന്ന വാദവുമുണ്ട്. നിലവിലുള്ള പാലത്തിനു സമീപത്തുകൂടി പുതിയ പാലം നിർമിക്കണമെങ്കിൽ കാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കണമെന്നതാണ് തടസ്സമായി പറയുന്നത്. നടപടികൾ പൂർത്തീകരിക്കണമെങ്കിൽ മാസങ്ങൾ വേണ്ടിവരും. താൽക്കാലിക പാലം വാഗ്ദാനത്തിൽ ഒതുങ്ങിയതിനാൽ യാത്രാ വള്ളം ഏർപ്പെടുത്തുകയോ വെണ്ണിക്കുളം ഭാഗത്തേക്കു സർക്കുലർ ബസ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. 3 പാലങ്ങളും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയാൽ മല്ലപ്പള്ളി താലൂക്ക് പ്രദേശത്ത് നാളുകളായി നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com