കെഎസ്ആർടിസി സർവീസുകൾ പലതും ഇപ്പോഴും കട്ടപ്പുറത്ത്
Mail This Article
തിരുവല്ല ∙ കോവിഡ് കാലം കഴിഞ്ഞിട്ടും കെഎസ്ആർടിസി സർവീസുകൾ കാര്യക്ഷമമല്ല. 69 സർവീസുകൾ നടത്തിയിരുന്ന ഡിപ്പോയിൽ ഇപ്പോൾ 45 സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഒരു ബെംഗളൂരു സൂപ്പർ ഡീലക്സും, 3 സൂപ്പർ ഫാസ്റ്റും 17 ഫാസ്റ്റ് പാസഞ്ചറും 24 ഓർഡിനറിയുമാണ് പോകുന്നത്. ഇതിൽ പല സർവീസുകളും വെട്ടിച്ചുരുക്കുന്നതായും പരാതിയുണ്ട്.ഓർഡിനറി സർവീസുകൾ നടത്താൻ ബസ്സില്ലാത്ത സ്ഥിതിയുണ്ട്. പ്രധാന റൂട്ടുകളിലല്ലാതെ ഗ്രാമീണ മേഖലകളിലേക്ക് ഓർഡിനറി സർവീസുകളാണ് നടത്തേണ്ടത്.8 മണിക്ക് മുൻപ് സർവീസുകൾ അവസാനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി.
ചെറിയ സർവീസുകൾക്കും ഓർഡിനറിയാണ് വേണ്ടത്. ഇപ്പോൾ ആവശ്യത്തിനു സർവീസില്ലാതെ പല മേഖലകളിലും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പലയിടത്തും മണിക്കൂറുകൾ നിന്നാൽ മാത്രമേ ബസ് ലഭിക്കുകയുള്ളു.കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പഞ്ചായത്തുകളിലും ഓടാൻ മാർച്ചിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തിരുവല്ല ഡിപ്പോയുടെ കീഴിൽ വരുന്ന 9 പഞ്ചായത്തുകളിൽ 6 പഞ്ചായത്തുകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നതുമാണ്. ഗ്രാമവണ്ടിക്കു വേണ്ടി കെഎസ്ആർടിസിയുടെ 24, 34 സീറ്റുകളുള്ള കട്ട് ചെയ്സ് ബസുകളാണ് ഉപയോഗികാനിരുന്നത്.
150 കിലോമീറ്ററിൽ കുറയാതെ ഓടണം. ഇതിൽ 3350 രൂപ ഡീസൽ ചെലവിനായി അതതു പഞ്ചായത്ത് നൽകണം. നിക്ഷേപമായി ഒരു ലക്ഷം രൂപയും അടയ്ക്കണം. ഒരു പഞ്ചായത്തിനു മാത്രമായോ രണ്ടു പഞ്ചായത്തുകൾ ചേർന്നോ സർവീസ് നടത്താം. നിലവിൽ കോയിപ്രം, കുന്നന്താനം പഞ്ചായത്തുകൾ യോജിച്ച് നടത്താൻ സന്നദ്ധത അറിയിച്ചിരുന്നതുമാണ്. എന്നാൽ പഞ്ചായത്ത് അധികാരികൾ ആരും പിന്നീട് താൽപര്യമറിയിച്ച് വന്നില്ലായെന്ന് കെഎസ്ആർടിസി അധികാരികൾ പറഞ്ഞു.