മദ്യപാനികൾക്ക് മദ്യക്കുപ്പികൾ തള്ളാനുള്ള ഇടമായി വടശേരിക്കര ഗവ. എൽപി സ്കൂൾ പരിസരം
Mail This Article
വടശേരിക്കര ∙ മദ്യപാനികൾക്ക് മദ്യക്കുപ്പികൾ തള്ളാനുള്ള ഇടമായി ഗവ. എൽപി സ്കൂൾ പരിസരം മാറി. സ്കൂളിനു പിന്നിൽ മണ്ണാരക്കുളഞ്ഞി–പമ്പ പാതയോടു ചേർന്ന ഭാഗത്ത് മദ്യത്തിന്റെയും വെള്ളത്തിന്റെയും പ്ലാസ്റ്റിക് കുപ്പികൾ നിറയുകയാണ്.കോവിഡ് വ്യാപനത്തിനു ശേഷം സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നില്ല. ലോക്ഡൗണിൽ അടഞ്ഞു കിടക്കുകയായിരുന്നു സ്കൂൾ. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അടുത്ത അധ്യയന വർഷം ഇവിടെ സ്കൂൾ പ്രവർത്തിപ്പിക്കാനും കഴിയില്ല.
വൃത്തിഹീനമായി കിടക്കുകയാണ് സ്കൂൾ പരിസരം. ഇതിനു പുറമേയാണ് മദ്യക്കുപ്പികളും തള്ളുന്നത്. മണ്ണാരക്കുളഞ്ഞി–പമ്പ പാതയ്ക്കും സ്കൂളിനും അതിരിട്ട് വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു മുന്നിൽ ഉയരത്തിൽ മതിൽ നിർമിച്ചിട്ടുണ്ട്. സന്ധ്യയ്ക്കു ശേഷം പാതയുടെ വശം മദ്യപന്മാർ കയ്യടക്കും. ഉപയോഗത്തിനു ശേഷം മദ്യം, വെള്ളം എന്നിവയുടെ കുപ്പികൾ സ്കൂൾ പരിസരത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഇവർ തടിതപ്പും. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് അവ നീക്കം ചെയ്യുകയും സന്ധ്യയ്ക്കു ശേഷം ഇവിടെ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ മദ്യപന്മാർ സ്കൂൾ മുറ്റവും കയ്യടക്കും.