പാസില്ലാതെ കൊണ്ടുപോയ തേക്കുതടികൾ പിടികൂടി
Mail This Article
കോന്നി ∙ പാസില്ലാതെ കൊണ്ടുപോയ തേക്കുതടികൾ കൊല്ലം തേവലക്കര പുത്തൻസങ്കേതത്തിൽ നിന്ന് വനംവകുപ്പ് അധികൃതർ പിടികൂടി. കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെ അവിടെയെത്തിയാണ് അധികൃതർ തടിയും വാഹനവും കസ്റ്റഡിയിൽ എടുത്തത്. 160 ഉരുളൻ തടികളാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വഴി പിടികൂടുകയായിരുന്നു. സ്വകാര്യ ഭൂമിയിൽ നിന്നു മുറിച്ച മരമാണെങ്കിലും തടി കൊണ്ടുപോകാൻ വനംവകുപ്പിന്റെ പാസ് ആവശ്യമായിരുന്നു.
എന്നാൽ, പരിശോധനയിൽ പാസില്ലെന്നു കണ്ടെത്തി. തുടർന്ന് വാഹനവും തടികളും കുമ്മണ്ണൂർ സ്റ്റേഷനിലെത്തിച്ചു. ഡ്രൈവർ പേരൂർ കരിക്കാട് സ്വദേശി നിസാമുദീൻ, തടി വാങ്ങിയ കരുനാഗപ്പള്ളി സ്വദേശി സജീർ എന്നിവർക്കെതിരെ കേസെടുത്തതായും വാഹനവും തടികളും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു.ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.സുന്ദരൻ, ഫോറസ്റ്റർ മുഹമ്മദ്, ബിഎഫ്ഒമാരായ ശശിധരൻ നായർ, എൻ.സി.ഷിബു, ശ്വേത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.