കുറ്റപ്പുഴ തോടിലെ പായലും പോളയും നീക്കിത്തുടങ്ങി; സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു
Mail This Article
തിരുവല്ല ∙ കുറ്റപ്പുഴ തോടിന്റെ കോട്ടാലി ഭാഗത്ത് വർഷങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന പായലും പോളയും മാലിന്യവും നീക്കിത്തുടങ്ങി. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പ്രളയ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവ നീക്കം ചെയ്യുന്നത്.എംസി റോഡിൽ പന്നിക്കുഴിയിൽ പുതിയ പാലം 6 വർഷം മുൻപ് പണിതതോടെയാണ് കോട്ടാലി ഭാഗത്ത് നീരൊഴുക്കിനു തടസ്സം ഉണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. പാലത്തിനടിയിലെ നിർമാണ സാമഗ്രികൾ പൂർണമായും നീക്കം ചെയ്യാത്തതും പാലത്തിന്റെ അടിത്തറയ്ക്കു വേണ്ടിയുള്ള പണികളുമാണ് തോട്ടിൽ തടസ്സം ഉണ്ടാക്കിയത്. ഇതോടെ മുത്തൂർ - ചുമത്ര റോഡിലെ കോട്ടാലി പാലം വരെ 2 കിലോമീറ്ററോളം നീരൊഴുക്ക് നിലച്ച അവസ്ഥയായിരുന്നു. ഇവിടെ നീരൊഴുക്കിനു തടസ്സം നീക്കം ചെയ്യണമെന്ന് നഗരസഭാംഗം ശോഭ വിനു അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
തോട്ടിൽ പായലും പോളയും തിങ്ങി നിറഞ്ഞതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. 50 ഓളം വീടുകളാണ് ഇരുകരകളിലുമായി ഉള്ളത്. ഇതിൽ പത്തോളം വീടുകളിൽ കഴിഞ്ഞയാഴ്ചയും വെള്ളം കയറിയിരുന്നു. തോട്ടിലെ പായലിന്റെ മുകളിലൂടെ നടന്നുപോകാവുന്ന വിധത്തിൽ നിറഞ്ഞുകിടക്കുകയാണ്. തോട്ടിലെ വെള്ളത്തിന് അസഹ്യമായ ദുർഗന്ധവും ഉണ്ട്.കുറ്റപ്പുഴ തോട്ടിൽ കവിയൂർ പുഞ്ചയിൽ നിന്നുള്ള വെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഇതുവഴിയാണ്. കഴിഞ്ഞ ദിവസം പന്നിക്കുഴി പാലത്തിനു കീഴിലെ മാലിന്യവും തടസ്സവും നീക്കുന്ന ജോലി തുടങ്ങിയിരുന്നു. ഇവ പൂർണമായി നീക്കം ചെയ്യുന്നതോടെ കോട്ടാലി ഭാഗത്തെ വെള്ളപ്പൊക്കം ഒഴിവാകും.