ADVERTISEMENT

തിരുവല്ല ∙ കോവിഡിന്റെ നിയന്ത്രണങ്ങൾ മാറി. യാത്രക്കാർ കൂടിത്തുടങ്ങി. സമീപ ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളായ ചങ്ങനാശേരിയും ചെങ്ങന്നൂരും വികസനത്തിന്റെ ട്രാക്കിൽ കുതിക്കുമ്പോൾ തിരുവല്ല സ്റ്റേഷൻ വികസനം കടലാസിൽ മാത്രം. യാത്രക്കാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലെ കാട്
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലെ കാട്

വീതിയില്ലാത്ത സ്റ്റേഷൻ റോഡ്

നിലവിലുള്ള വഴിയിലൂടെ ഒരേസമയം രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയില്ല. സ്റ്റേഷനിലേക്കു ബസ് സർവീസ് നീട്ടണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്. റോഡ് വീതി കൂട്ടിയാൽ ബസ് സർവീസ് സ്റ്റേഷന്റെ മുന്നിലെത്തിക്കാൻ കഴിയും.റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ 2 റോഡുകളാണുള്ളത്. വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിരുന്ന റോഡ് ഇപ്പോൾ വെറുതേ കിടക്കുന്നു. ഇതു നവീകരിച്ചു ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോൾ ഉപയോഗിക്കുന്ന റോഡിനു തുടക്കത്തിൽ വീതിയില്ല. റോഡിന് ഇരുവശവും റെയിൽവേയുടെ സ്ഥലമായതിനാൽ റെയിൽവേ തന്നെ വിചാരിച്ചാലേ വീതി കൂട്ടാൻ കഴിയൂ. 

തിരുവല്ല റെയിൽവെ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട്
തിരുവല്ല റെയിൽവെ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട്

വർഷങ്ങൾക്ക് മുൻപ് ആന്റോ ആന്റണി എംപിക്കു റെയിൽവേ അധികൃതർ റോഡ് 8 മീറ്റർ വീതിയാക്കുമെന്നു ഉറപ്പു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. സമാന്തരമായുള്ള പഴയ റോഡ് കൂടി വികസിപ്പിച്ചാൽ രണ്ടു റോഡും ചേർത്തു വൺവേയായി ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ പാർക്കിങ് ഭാഗത്തേക്കു പോകാൻ ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇതു തുറന്നു കൊടുത്താൽ മല്ലപ്പള്ളി, കോഴഞ്ചേരി ഭാഗത്തു നിന്നു വരുന്ന ബസുകൾക്കു റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്താൻ കഴിയും. ഇതു ട്രെയിൻ യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും.

ഭക്ഷണമില്ല

സ്റ്റേഷനിൽ ഭക്ഷണശാല ഇല്ലാതായിട്ടു 4 വർഷമായി. ഭക്ഷണശാല നടത്താൻ തയാറായി പലരും മുന്നോട്ടുവന്നെങ്കിലും റെയിൽവേയുടെ അമിത നിരക്കാണു ആളുകളെ ഓടിക്കുന്നത്. നേരത്തേ കരാറെടുത്തയാൾ ഒരു വർഷം 14 ലക്ഷം രൂപയാണ് റെയിൽവേക്കു നൽകാമെന്ന് അറിയിച്ചിരുന്നത്. ഇതിനുള്ള കച്ചവടം ഇല്ലാതെ വന്നതോടെ ഇയാൾ കട പൂട്ടിപ്പോയി. 14 ലക്ഷം രൂപയ്ക്കു കരാറെടുത്താൽ വരുന്ന യാത്രക്കാരെ പിഴിയാതെ കട നടത്താൻ കഴിയില്ല. നിരക്ക് കുറയ്ക്കാൻ റെയിൽവേ തയാറാകാത്ത കാലത്തോളം ഇവിടെ ആരും കരാർ എടുക്കാൻ വരില്ല. ദുരിതം അനുഭവിക്കുന്നതു സ്റ്റേഷനിലെത്തുന്ന യാത്രക്കാരാണ്. എന്തെങ്കിലും ഭക്ഷണം കിട്ടണമെങ്കിൽ ഒരു കിലോമീറ്ററോളം നടക്കണം.

4 ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

തിരുവനന്തപുരം–നിസാമുദ്ദീൻ എക്സ്പ്രസ്, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, കൊച്ചുവേളി–യശ്വന്ത്പൂർ എസി എക്സ്പ്രസ്, കൊച്ചുവേളി– ബെംഗളൂരു എം.വിശേശ്വരയ്യ ടെർമിനൽ ഹംസഫർ എക്സ്പ്രസ് എന്നിവയ്ക്കു തിരുവല്ലയിൽ സ്റ്റോപ്പില്ല. എ ക്ലാസ് സ്റ്റേഷനായിട്ടും ട്രെയിൻ നിർത്താൻ നടപടിയില്ല. ശബരിമല, മാരാമൺ, പരുമല പള്ളി, എടത്വ പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം, നിരണം പള്ളി, മഞ്ഞനിക്കര എന്നിവിടങ്ങളിലേക്കു പോകുന്ന തീർഥാടകർ തിരുവല്ല സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പാലക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസിനും കഴിഞ്ഞ ദിവസം മുതൽ ഇവിടെ സ്റ്റോപ്പ് ഇല്ലാതായി. എന്നാൽ തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്ക് പോകുമ്പോൾ അമൃത എക്സ്പ്രസിന് തിരുവല്ലയിൽ സ്റ്റോപ് ഉണ്ട്.

ഇതര സംസ്ഥാന തെ‍ാഴിലാളികളുംചെങ്ങന്നൂരിലേക്ക്

തിരുവല്ലയുടെ 5 കിലോമീറ്റർ ചുറ്റളവിൽ പതിനയ്യായിരത്തോളം ഇതര സംസ്ഥാന തെ‍ാഴിലാളികളുണ്ട്. ഇവരെ‍ാക്കെ നാട്ടിൽ പോകാനും തിരികെ വരാനും ആശ്രയിക്കുന്നത് ചെങ്ങന്നൂർ സ്റ്റേഷനെയാണ്. തിരുവല്ലയിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്ത് ചെങ്ങന്നൂരിൽ ചെന്നു ട്രെയിൻ കയറേണ്ട ഗതികേടിലാണു തൊഴിലാളികൾ. ബംഗാൾ, അസം എന്നിവിടങ്ങളിൽ ഉള്ളവർ വിവേക് എക്സ്പ്രസിലാണ് യാത്ര ചെയ്യുന്നത്. തിരുവല്ലയിൽ അടിയന്തരമായി വിവേക് എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണം.

വരുമാനം പ്രതിദിനം 4 ലക്ഷം വരെ 

കോവിഡിന് മുൻപ് ദിവസവും മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ യാത്രക്കാരാണ് തിരുവല്ലയിൽ വന്നു പോയിരുന്നത്. ഇതിൽ 800 പേരെങ്കിലും മറ്റു സ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരായിരുന്നു. ഏറെ സ്ഥിര യാത്രക്കാരും സ്റ്റേഷനിൽ നിന്നുണ്ട്. ആഴ്ചയിൽ 42 ട്രെയിനുകളാണ് ഇതു വഴിയുള്ളതു ഇതിൽ 38 ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്. ജില്ലയിലെ ഏക സ്റ്റേഷനാണെങ്കിലും 10 കിലോമീറ്റർ ചുറ്റളവിലുള്ളവർ മാത്രമാണു തിരുവല്ലയിൽ എത്തുന്നത് . മറ്റുള്ളവർ, ചെങ്ങന്നൂർ, ചങ്ങനാശേരി സ്റ്റേഷനുകളേയാണ് ആശ്രയിക്കുന്നത്. മുൻ കാലങ്ങളിൽ അപ്പർകുട്ടനാട് മേഖലയിൽ നിന്നു യാത്രക്കാർ ഏറെയായിരുന്നു. ഇപ്പോൾ ആലപ്പുഴ വഴിയുള്ള ട്രെയിനുകളാണ് ഇവർ ആശ്രയിക്കുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളിലെത്താൻ പുതിയ വഴികൾ ഉണ്ടായതും അവർക്ക് ഗുണമായി.

വരുമാനം ചെങ്ങന്നൂരിലേക്ക്

ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായിട്ടും പത്തനംതിട്ട ജനസേവ കേന്ദ്രത്തിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്താൽ വരുമാനം ചെങ്ങന്നൂർ സ്റ്റേഷനിലേക്കാണു പോവുക. പത്തനംതിട്ടയിലെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ ബുക്കിങ് തുക തിരുവല്ല റെയിൽവേ സ്റ്റേഷന്റെ കണക്കിൽ വരുത്തിയാൽ സ്റ്റേഷനിലെ വരുമാനം കൂടും. റാന്നിയിലും അടിയന്തരമായി പുതിയ ബുക്കിങ് ഓഫിസ് തുടങ്ങണം. മലയോര മേഖലയിലുള്ളവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. സ്റ്റേഷനെ ബന്ധിപ്പിച്ചു കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കണം.

യാത്രക്കാർ ഇരുട്ടിൽ 

രാത്രിയിൽ പ്ലാറ്റ്ഫോമുകളിൽ ആവശ്യത്തിനു വെളിച്ചമില്ലെന്നും പരാതിയുണ്ട്. യാത്രക്കാർ കോച്ചുകൾ തപ്പി ഓടണം . എ– ഗ്രേഡ് സ്റ്റേഷനുകളിൽ എൽഇഡി ലൈറ്റുകൾ വേണമെന്നാണു ചട്ടം. എന്നാൽ ഇതു പൂർണമായും പാലിക്കപ്പെട്ടിട്ടില്ല. മുതിർന്ന യാത്രക്കാർ രാത്രിസമയങ്ങളിൽ ട്രെയിനിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടുന്നു.

വികസനം മുടങ്ങി

കോടികൾ മുടക്കി 4 വർഷം മുൻപു പണിത നടപ്പാലത്തിന്റെ മേൽക്കൂരയുടെ പണി ഇതുവരെ തീർന്നിട്ടില്ല. മഴയും വെയിലുമേറ്റ് കമ്പികളെല്ലാം തുരുമ്പെടുത്തു. 15 വർഷം മുൻപു പഴയ സ്റ്റേഷൻ കെട്ടിടം ഓടു മാറ്റി കോൺക്രീറ്റ് ചെയ്തിരുന്നു. ആർഎംഎസ് കെട്ടിടം, ജനറൽ വെയ്റ്റിങ് റൂം എന്നിവ പണിതു. അതിനുശേഷം കാര്യമായി ഒരു നിർമാണ പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.പഴയ റെയിൽവേ ക്വാർട്ടേഴ്സ് പൊളിച്ചു സ്റ്റേഷന്റെ മുൻവശത്തുള്ള റോഡിന് വീതികൂട്ടി ബസുകൾ വരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. യാത്രാ സൗകര്യം മെച്ചപ്പെടുത്തിയാൽ മാത്രമേ സ്റ്റേഷൻ വികസനം യാഥാർഥ്യമാകൂ.

ചെറിയ ഓട്ടത്തിന് ഓട്ടോറിക്ഷയില്ലമേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകൾ

യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒന്നും തിരുവല്ല റയിൽവേ സ്റ്റേഷനിലില്ല. 2016–ൽ അടച്ച ഇൻഫർമേഷൻ കൗണ്ടർ ഇതുവരെ തുറന്നിട്ടില്ല. പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തും മേൽക്കൂരയില്ല. മധ്യഭാഗത്തുള്ള മേൽക്കൂര മാത്രമാണ് ആശ്രയം. വേണ്ടത്ര ലഘു ഭക്ഷണ ശാലകളോ സ്റ്റാളുകളോ സ്റ്റേഷനിലില്ല. ആവശ്യത്തിനു കസേരകളുമില്ല. ശുചിമുറകൾ ഉണ്ടെങ്കിലും ആധുനിക രീതിയിലുള്ളതല്ല. എസ്കലേറ്ററിന്റെ പ്രവർത്തനം  പൂർണമല്ല. ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയും വൈകുന്നു.

ചെറിയ ഓട്ടത്തിന് ഓട്ടോറിക്ഷയില്ല

റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മിക്കപ്പോഴും ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണം ലഭിക്കാറില്ല എന്ന് പരാതി ഉണ്ട്. ചെറിയ ഓട്ടത്തിനില്ല എന്നാണ് ഓട്ടോക്കാരുടെ മറുപടി. മെഡിക്കൽ കോളജ് ഉൾപ്പെടയുള്ള നഗരത്തിലെ ആശുപത്രികളിലേക്കു പോകാൻ വിളിച്ചാൽ മടിയാണ്. കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകാനും പലരും വരില്ല. അഥവാ വന്നാൽ നിരക്ക് കൂടുതലും. പ്രതികരിക്കാൻ ശ്രമിച്ചാൽ യൂണിയനിലെ മറ്റ് അംഗങ്ങൾ സംഘടിതമായി എത്തും.

രാത്രി സഞ്ചാരത്തിന് ചില ഓട്ടോറിക്ഷ ഡ്രൈവർമാർ അമിതകൂലി വാങ്ങുന്നതായി പരാതിയുണ്ട്. രാത്രിയിൽ അധികനിരക്ക് വാങ്ങാമെന്നു നിയമമുണ്ടെന്നാണ് ഇവർ പറയുന്നത്.പകൽ സമയത്തെ ചാർജിന്റെ ഇരട്ടിയും അതിലധികവുമായി ഈടാക്കുന്നത്. രാത്രി സഞ്ചാരത്തിന് മറ്റുവഴികൾ ഇല്ലാത്തതിനാൽ അധികനിരക്ക് നൽകാൻ യാത്രക്കാരും നിർബന്ധിതരാകുകയാണ്.റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മിക്കപ്പോഴും ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണം ലഭിക്കാറില്ല എന്ന് പരാതി ഉണ്ട്. ചെറിയ ഓട്ടത്തിനില്ല എന്നാണ് ഓട്ടോക്കാരുടെ മറുപടി. മെഡിക്കൽ കോളജ് ഉൾപ്പെടയുള്ള നഗരത്തിലെ ആശുപത്രികളിലേക്കു പോകാൻ വിളിച്ചാൽ മടിയാണ്. കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകാനും പലരും വരില്ല.

അഥവാ വന്നാൽ നിരക്ക് കൂടുതലും. പ്രതികരിക്കാൻ ശ്രമിച്ചാൽ യൂണിയനിലെ മറ്റ് അംഗങ്ങൾ സംഘടിതമായി എത്തും. രാത്രി സഞ്ചാരത്തിന് ചില ഓട്ടോറിക്ഷ ഡ്രൈവർമാർ അമിതകൂലി വാങ്ങുന്നതായി പരാതിയുണ്ട്. രാത്രിയിൽ അധികനിരക്ക് വാങ്ങാമെന്നു നിയമമുണ്ടെന്നാണ് ഇവർ പറയുന്നത്.പകൽ സമയത്തെ ചാർജിന്റെ ഇരട്ടിയും അതിലധികവുമായി ഈടാക്കുന്നത്. രാത്രി സഞ്ചാരത്തിന് മറ്റുവഴികൾ ഇല്ലാത്തതിനാൽ അധികനിരക്ക് നൽകാൻ യാത്രക്കാരും നിർബന്ധിതരാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com