നാടിന്റെ ചരിത്രയാത്ര; കൊടുമണ്ണിന്റെ ചരിത്രവും ഐതിഹ്യവും ഒറ്റ കാൻവാസിൽ വരച്ചുചേർത്ത് ചിത്രകാരൻ
Mail This Article
ഒരു നാടിന്റെ ചരിത്രവും ഐതിഹ്യവും ഒരൊറ്റ കാൻവാസിൽ ചുമർചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ഐക്കാട് ശ്രീഭവനിൽ എ.എസ്. ശ്രീകുമാർ. ഐക്കാട് എന്ന തന്റെ ഗ്രാമത്തിന്റെ ഭംഗിയാണ് ആദ്യം പകർത്തിയെങ്കിലും പിന്നീട് അതു കൊടുമണ്ണിന്റെ ചരിത്രം വർണങ്ങളിലും വരകളിലുമാക്കുന്നതിലേക്കെത്തി. വൈകുണ്ഠപുരം ക്ഷേത്രം, ചിലന്തിയമ്പലം, പുത്തൻകാവിൽ ക്ഷേത്രം, പ്ലാന്റേഷൻ ഫാക്ടറി, പഴയ പട്ടംതറ ഭാഗം, ചുമടുതാങ്ങി, ഓർത്തഡോക്സ് പള്ളി, സ്വർണ്ണഭൂമി, സ്റ്റേഡിയം ഭാഗം, ഐക്കാട് ചൂരക്കുന്നിൽ മലനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച, സ്വർണഭൂമിയുടെ ചരിത്രം,
ഒരു ദേശത്തിന്റെ ഉത്സവമായ കൊയ്തുത്സവവും നെൽക്കൃഷിയും കുഴിപന്തുകളിയും എന്നിങ്ങനെ എല്ലാം ചിത്രത്തിലുണ്ട്. ശക്തിഭദ്രാ മഹാകവിക്കു ശങ്കരാചാര്യർ ഓർമയിൽ നിന്ന് ആശ്ചര്യചൂഡാമണി എന്ന കൃതി മുഴുവൻ പറഞ്ഞു കൊടുക്കുന്നതും ചിത്രത്തിൽ വരച്ചുകാട്ടുന്നു. അങ്ങനെ കൊടുമൺ എന്ന ഗ്രാമത്തിന്റെ ചരിത്ര ഏടുകളിലൂടെയാണു ശ്രീകുമാറിന്റെ യാത്ര.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ നിന്ന് 1992– ലാണ് മ്യൂറൽ പെയിന്റിങ് ശ്രീകുമാർ പഠിച്ചത്. ചുമർചിത്ര ആചാര്യനായിരുന്ന മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ പ്രധാന ശിഷ്യൻ വിനോദ് ഗുരുവായൂർ ആണു ഗുരു. ഗുരുകുല സമ്പ്രദായ പ്രകാരം 4 വർഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണു ശ്രീകുമാർ ചുമർചിത്രകല സ്വായത്തമാക്കിയത്. ഗുരുവായൂർ ശൈലിയിലായിരുന്നു പഠനം. പഠനത്തെ തുടർന്നു മധുര മീനാക്ഷി ക്ഷേത്രത്തിലെ തുരുവിളയാടൽ കഥാ സന്ദർഭം മാസങ്ങളെടുത്തു വരച്ചത് പ്രാധാന്യത്തോടെയാണു ശ്രീകുമാർ ഓർക്കുന്നത്.
ശ്രീകുമാറിന്റെ കൂടെ വിനോദ് ഗുരുവായൂരിന്റെ 3 ശിഷ്യന്മാരും അന്ന് ഉണ്ടായിരുന്നു. കോടിയാട്ട് ക്ഷേത്രം, തൃശൂരിലെ ക്ഷേത്രങ്ങൾ, തമിഴ്നാട്ടിലെ മധുര, തൃച്ചെന്തൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ചിത്രമൊരുക്കിയിട്ടുണ്ട്. തുണികൊണ്ടുള്ള കാൻവാസിൽ ചായക്കൂട്ടുകൾ ഉപയോഗിച്ചാണു ചിത്രങ്ങൾ ശ്രീകുമാർ വരയ്ക്കുന്നത്.