അമൃത രാമേശ്വരത്തേക്കു നീട്ടാൻ ശുപാർശ ചെയ്തിട്ടും നടപടിയില്ല
Mail This Article
പത്തനംതിട്ട ∙ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിട്ടും നടപടിയെടുക്കാതെ റെയിൽവേ ബോർഡ്. തുടർച്ചയായ മൂന്നാം വർഷമാണു അമൃത നീട്ടുന്നതിനുള്ള ശുപാർശ ദക്ഷിണ റെയിൽവേ അംഗീകരിച്ചു ബോർഡിനു കൈമാറുന്നത്. രാഷ്ട്രീയ സമ്മർദമില്ലാത്തതാണു അനുമതി ലഭിക്കാൻ വൈകുന്നതെന്നു യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നു. മധുരയിൽ നിന്നു 161 കിലോമീറ്ററാണു രാമേശ്വരത്തേക്കുള്ളത്. എക്സ്പ്രസ് ട്രെയിനുകൾ 3 മണിക്കൂറു കൊണ്ട് ഈ ദൂരം പിന്നിടും.
അമൃത നീട്ടാനായി ട്രെയിനിന്റെ റേക്ക് ലിങ്ക് വരെ ദക്ഷിണ റെയിൽവേ തയാറാക്കിയിട്ടുണ്ട്. ചെന്നൈ–രാമേശ്വരം ട്രെയിനുമായി ബന്ധിപ്പിക്കാനാണു നിർദേശം. രാവിലെ ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ട്രെയിൻ ഉച്ചയ്ക്കു തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസായും ഉച്ചയ്ക്കു രാമേശ്വരത്ത് എത്തുന്ന അമൃത വൈകിട്ട് രാമേശ്വരം– ചെന്നൈ ട്രെയിനായും സർവീസ് നടത്താനാണു ശുപാർശ. അമൃത എക്സ്പ്രസിന്റെയും രാമേശ്വരം ട്രെയിനിന്റെയും കോച്ചുകൾ തുല്യമാക്കാനായി അമൃതയിൽ കൂടുതൽ കോച്ചുകളും ഇടക്കാലത്ത് അനുവദിച്ചിരുന്നു. ഒരു ഫസ്റ്റ് എസി കോച്ച് കൂടി ലഭിച്ചാൽ ഇതു പൂർണമാകും.
ഇത്രയും തയാറെടുപ്പു നടത്തിയിട്ടും ട്രെയിൻ നീട്ടാത്തതിനു പിന്നിൽ റെയിൽവേ ബോർഡിന്റെ മെല്ലെപ്പോക്കാണെന്നാണ് ആക്ഷേപം. സംസ്ഥാന ബിജെപി നേതൃത്വമോ കേന്ദ്രമന്ത്രി വി.മുരളീധരനോ വിഷയത്തിൽ ഇടപെടണമെന്നു യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കോട്ടയം,കൊല്ലം വഴിയുള്ള എറണാകുളം–വേളാങ്കണ്ണി സ്പെഷൽ സ്ഥിരപ്പെടുത്താനും രാഷ്ട്രീയ സമ്മർദം ആവശ്യമാണ്. ആഴ്ചയിൽ 2 ദിവസമുള്ള സർവീസായി ഓൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി ഈ ട്രെയിനിനും നേരത്തെ അംഗീകാരം നൽകിയിരുന്നു.