ശബരിമലയും ഗവിയുമുള്ള ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ; തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് വേണം
Mail This Article
തിരുവല്ല ∙ ജില്ലയിലെ ഏക റെയിൽ സ്റ്റേഷനായ തിരുവല്ലയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു. വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നിവേദനം നൽകി.പാലക്കാട്-തിരുവനന്തപുരം (അമൃത എക്സ്പ്രസ്), മംഗളൂരു-തിരുവനന്തപുരം, മിനീംബർ റോഡ്-കൊച്ചുവേളി, തിരുവനന്തപുരം-നിസാമുദീൻ (വെള്ളി), നിസാമുദീൻ-തിരുവനന്തപുരം (ബുധൻ), കന്യാകുമാരി-ഡിബ്രുഗഡ്-വിവേക് എക്സ്പ്രസ് (വ്യാഴം), ഡിബ്രുഗഡ്-കന്യാകുമാരി (വിവേക് എക്സ്പ്രസ്-ചൊവ്വ), കൊച്ചുവേളി-യശ്വന്ത്പൂര് എസി സൂപ്പർഫാസ്റ്റ് (വെള്ളി), യശ്വന്ത്പൂര്-കൊച്ചുവേളി എസി സൂപ്പർ ഫാസ്റ്റ് (വെള്ളി), ബയപ്പനഹള്ളി-കൊച്ചുവേളി (ഹംസഫർ എക്സ്പ്രസ്-വ്യാഴം, ശനി), കൊച്ചുവേളി-ബയപ്പനഹള്ളി (ഹംസഫർ എക്സ്പ്രസ്-വെള്ളി, സൺഡേ) എന്നീ ട്രെയിനുകൾ 31 തവണ തിരുവല്ല സ്റ്റേഷനിൽ കൂടി കടന്നുപോകുന്നുണ്ടെങ്കിലും നിർത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റേൺ ഇന്ത്യ ജനറൽ സെക്രട്ടറി തോമസ് സൈമണിന്റെ നേതൃത്വത്തിലാണ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകിയിരിക്കുന്നത്.
തീർഥാടക ജില്ലയായ പത്തനംതിട്ടയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെയും തീർഥാടകരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. തിരുവല്ല നഗരത്തിൽ 2 മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. ഗവി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ജില്ലയിലാണ്. ശബരിമല, പരുമല, മഞ്ഞനിക്കര, തുടങ്ങിയ പ്രമുഖ തീർഥാടക കേന്ദ്രങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു.തിരുവല്ല റെയിൽവേ സ്റ്റേഷന്റെ കീഴിൽ റാന്നിയിൽ റിസർവേഷൻ സെന്റർ തുടങ്ങണമെന്നും പത്തനംതിട്ടയിലെ റിസർവേഷൻ സെന്റർ തിരുവല്ലയുമായി ബന്ധിപ്പിക്കണമെന്നും വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.