ADVERTISEMENT

തിരുവല്ല ∙ വൈഎംസിഎ ജംക്‌ഷനോടു ചേർന്നുള്ള കലുങ്ക് നിർമാണത്തിനായി റോഡ് അടച്ചതോടെ ബൈപാസ്, ടികെ റോഡ്, ബി–വൺ ബി–വൺ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സങ്ങൾ പതിവാകുന്നു.രാവിലെയും വൈകുന്നേരവും നല്ല കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നു സ്വകാര്യ ബസുകൾ ബി–വൺ റോഡിലേക്കു പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. അഥവാ പ്രവേശിച്ചാൽ തന്നെ കുരുക്കാകും. പണി തുടങ്ങിയതിൽ പിന്നെ ബൈപാസിലും സിഗ്നൽ ലൈറ്റ് ചിലപ്പോഴൊക്കെ പ്രവർത്തിപ്പിക്കാറില്ല. ഇതു ടികെ റോഡിലേക്കു നീളുന്ന ഗതാഗത കുരുക്കിന് ഒരു പരിധിവരെ കുറവു വരുത്തിയിട്ടുണ്ടെങ്കിലും ബൈപാസിലൂടെ എത്തുന്ന വാഹനങ്ങളും ബി–വൺ റോഡിലൂടെ എത്തുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. 

ഈ ജംക്‌ഷൻ സ്ഥിരം അപകടമേഖലയാണ്. പണികൾ തീരും വരെ സ്ഥിരമായി ഇവിടെ പൊലീസിനെ നിയോഗിക്കേണ്ടിയിരിക്കുന്നു. വൈഎംസിഎ ജംക്‌ഷനു സമീപം ഓടകളിൽ മാലിന്യം നിറയുന്നുവെന്നു വ്യാപാരികളും വിജിലൻസ് കൗൺസിലും മറ്റും പരാതി ഉന്നയിച്ചതിനെ തുടർന്നാണു മാത്യു ടി. തോമസ് എംഎൽഎ താൽപര്യമെടുത്തു കലുങ്ക് നിർമാണത്തിനും ഓട നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചുള്ള ജോലികൾക്ക് 18 നാണു തുടക്കം കുറിച്ചത്. 21മുതൽ ഈ റോഡിലൂടെ ഗതാഗതം നിരോധിക്കുകയും ചെയ്തു. കലുങ്ക് നിർമാണം വൈകിയാൽ നഗരത്തിന്റെ സുഗമമായ ഗതാഗതത്തെയും ഇതു ബാധിക്കും. ഗതാഗതം നിരോധിച്ചിരുന്ന ഭാഗത്ത് റോഡിൽ വാഹന പാർക്കിങ് ഏറിയിരിക്കുകയാണ്. ഇത് കച്ചവട സ്ഥാപനങ്ങളെ ഏറെ ബാധിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.

പുനഃസ്ഥാപിക്കാതെ ജലവിതരണം 

ഓട നവീകരണത്തിനിടയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധ ജല വിതരണം തടസ്സപ്പെട്ടിരുന്നു.ഓടയ്ക്കു പുറത്തുകൂടി പുതിയ പൈപ്പ് സ്ഥാപിച്ചാലേ ഇനി ജലവിതരണം പുനഃസ്ഥാപിക്കാനാകു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com