പേവിഷബാധയെ ഗൗരവമായി കാണണം, ഇവയൊക്കെയാണ് ലക്ഷണങ്ങൾ
Mail This Article
പത്തനംതിട്ട ∙ അതീവ ഗൗരവത്തോടെ കാണേണ്ട രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി പറഞ്ഞു. പേവിഷബാധയുള്ള മൃഗങ്ങൾ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കൾ മുഖേനയാണ്. വളർത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാൻ, കുരങ്ങ് എന്നീ മൃഗങ്ങളിൽനിന്നും പേവിഷബാധ ഉണ്ടാകാം.
ലക്ഷണങ്ങൾ
തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോൾ അത് ഒരാഴ്ച മുതൽ ഒരു വർഷം വരെ ആകാം.മൃഗങ്ങൾ നക്കുകയോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകട സാധ്യത 90 ശതമാനം വരെ കുറയ്ക്കും.എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശ പ്രകാരം പ്രതിരോധ ചികിത്സ തേടുക.
എങ്ങനെ പ്രതിരോധിക്കാം
വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ് നൽകുക. നായ്ക്കൾ ജനിച്ച് മൂന്നാം മാസം കുത്തിവയ്പ് നൽകുകയും അതിനുശേഷം എല്ലാ വർഷവും ബൂസ്റ്റർ ഡോസും നൽകേണ്ടതാണ്.
മൃഗങ്ങളോട് കരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. എത്രയും വേഗം വാക്സീൻ സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്. പേവിഷബാധയ്ക്കെതിരെയുള്ള ഐഡിആർവി ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും മുറിവിനു ചുറ്റും എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ (എറിഗ് വാക്സിൻ) കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.