തെരുവുനായശല്യം: അടൂരിൽ 4 പേർക്ക് കടിയേറ്റു
Mail This Article
അടൂർ ∙ ജനറൽ ആശുപത്രിയുടെയും ഭാഗത്തും കെഎസ്ആർടിസി ജംക്‌ഷനിലുമായി 4 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്നിരുന്ന അടൂർ സ്വദേശികളായ ലാൽകുമാർ, മറിയാമ്മ, രാജു, കെഎസ്ആർടിസി ജംക്‌ഷനിൽ നിന്നിരുന്ന തിരുവനന്തപുരം സ്വദേശി പി.എം. മാത്യു എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ജനറൽ ആശുപത്രിയുടെ ഭാഗത്തു നിന്നവരെയാണ് ആദ്യം നായ കടിച്ചത്. പിന്നീട് കെഎസ്ആർടിസി ജംക്‌ഷൻ ഭാഗത്തേക്ക് ഓടിപ്പോയ നായ അവിടെ ഒരു യാത്രക്കാരനെയും കടിച്ചു. നഗരത്തിൽ പെരുകിയ നായ്ക്കൾ ആക്രമണകാരികളായിട്ടും നഗരസഭാ അധികൃതർ ഇതുവരെ നടപടി നടപടി സ്വീകരിച്ചിട്ടില്ല.
അടൂർ ടൗണിൽ കെഎസ്ആർടിസി ജംക്‌ഷൻ, ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്‌ഷൻ, ജനറൽ ആശുപത്രി ഭാഗം, കൊന്നമങ്കര, അടൂർ ശ്രിമൂലം ചന്ത, റവന്യുടവർ, പൊലീസ് സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്. വന്ധ്യംകരണം പദ്ധതി നടപ്പാക്കാത്തതാണ് കാരണം. കഴിഞ്ഞ ആഴ്ച ഒരു ദിവസം മാത്രം നായ്ക്കളുടെ കടിയേറ്റ് വാക്സീൻ എടുക്കാൻ എത്തിയത് 80 പേരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.