ഇടിതാങ്ങിയിൽ ഇടിച്ചു കയറി കാർ അപകടം; ഉന്നത നിലവാരത്തിൽ നിർമിച്ച റോഡ്, അപകടം തുടർക്കഥ
Mail This Article
റാന്നി ∙ ഉതിമൂട് ജംക്‌ഷനും പരിസരങ്ങളും അപകടക്കെണിയായി മാറുന്നു. ഉന്നത നിലവാരത്തിൽ കോന്നി–പ്ലാച്ചേരി റോഡ് വികസിപ്പിച്ച ശേഷമുള്ള അമിത വേഗവും സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമാണ് തുടരെ അപകടങ്ങൾക്കിടയാക്കുന്നത്. ഉതിമൂട് മാർത്തോമ്മാ പള്ളിക്കു സമീപം കാർ ഇടിതാങ്ങിയിൽ ഇടിച്ചു കയറി രണ്ടു യുവാക്കൾ മരിച്ചതാണ് അവസാന സംഭവം. ഇതിനടുത്ത് വെളിവയൽപടിക്കു സമീപം ബൈക്ക് അപകടത്തിൽപെട്ടും അടുത്തിടെ യുവാവ് മരിച്ചിരുന്നു.
ഉതിമൂട് വലിയകലുങ്കിനും വെളിവയൽപടിക്കും മധ്യേ ഒട്ടേറെ അപകടങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. 4 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണ് ഉതിമൂട്. പേരൂച്ചാൽ–കുമ്പളാംപൊയ്ക, കോന്നി–പ്ലാച്ചേരി എന്നീ റോഡുകൾ വികസിപ്പിച്ചിട്ടും ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല. പേരൂച്ചാൽ–കുമ്പളാംപൊയ്ക റോഡിന്റെ തുടക്കത്തിൽ ഇരുവശത്തും ചെറിയ ബമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബ്ലിങ്കർ ലൈറ്റോ സ്ട്രിപ്പോ ഇവിടെ സ്ഥാപിച്ചിട്ടില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുമ്പളാംപൊയ്ക–പേരൂച്ചാൽ റോഡിലൂടെ എത്തുന്നവ ശ്രദ്ധിക്കാറില്ല.
വലിയകലുങ്ക് മുതൽ ഉതിമൂട് മാർത്തോമ്മാ പള്ളിക്കു മുൻവശം വളവുകളില്ലാത്ത നിരപ്പു റോഡാണ്. വേഗം നിയന്ത്രമില്ലാതെയാണ് ഇതിലെ വാഹനങ്ങൾ പായുന്നത്. ഇതാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. 4 റോഡുകളുടെയും തുടക്കത്തിൽ സ്ട്രിപ്പുകൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കണം. അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം. ഓടയുടെ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണം. തിരക്കേറിയ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.