മുറ്റത്തെത്തി കൃഷിനശിപ്പിച്ച് കാട്ടാനകൾ; രണ്ട് മാസത്തിനുള്ളിൽ 9 തവണയാണ് ഇറങ്ങിയത്
Mail This Article
സീതത്തോട് ∙ ആകെ ഉണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും കാട്ടാനകൾ എടുത്തു. കടം വാങ്ങിയും ഉള്ള പൊന്ന് പണയം വച്ചുമാണു കൃഷി സ്ഥലത്തിനു ചുറ്റും തകര ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടി വാഴകൾ നട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 9 തവണയാണ് കാട്ടാനകൾ ഇറങ്ങിയത്. ഇന്നലത്തെ ഇറക്കത്തോടു കൂടി ബാക്കി ഉണ്ടായിരുന്ന കൃഷികളും നശിച്ചു.
കരഞ്ഞ് കലങ്ങിയ മുഖവുമായി വിതുമ്പി കൊണ്ടു തകർന്ന വേലി പുനഃസ്ഥാപിക്കുന്ന ളാഹ പാലമൂട്ടിൽ ഓമനയുടെ സങ്കടങ്ങൾ ആര് കേൾക്കാൻ. ളാഹ നിവാസികളുടെ ഇപ്പോഴത്തെ അവസ്ഥ ഓമനയുടെ സങ്കടങ്ങളെക്കാളും പരിതാപകരമാണ്.പെരുനാട് പഞ്ചായത്തിലെ 9–ാം വാർഡിലുള്ള അട്ടത്തോട് മേഖല വനത്തിനു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.അട്ടത്തോട് കോളനിയിലെ ബഹു ഭൂരിപക്ഷം കുടുംബങ്ങളും വന്യ മൃഗങ്ങളുടെ നിരന്തരമായി ആക്രമണ ഭീഷണിയിലാണ് കഴിയുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി പതിവായി സന്ധ്യ കഴിഞ്ഞാൽ കാട്ടാനകളെ കൃഷി സ്ഥലത്ത് കാണാം.വെളുക്കുവോളം കൃഷിയിടങ്ങളിൽ നിൽക്കുന്ന ഇവ പരമാവധി കൃഷികൾ നശിപ്പിച്ച ശേഷമാണ് കാട് കയറുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലമൂട്ടിൽ പി.എസ്. ഉത്തമൻ, ഓമന, മരുതിമൂട്ടിൽ പാർവതി, എം.കെ.മധു, തങ്കമ്മ രാഘവൻ, ലക്ഷ്മി, അറുമുഖം പെരുമാൾ, താന്നിമൂട്ടിൽ പൊന്നമ്മ, എം.ജി. ബാലൻ, കല്യാണി തങ്കമ്മ, മൂഴിക്കൽ അമ്മിണി ശശിധരൻ, പാറയ്ക്കൽ രേണുക, പുത്തൻവീട്ടിൽ ടി.പി.ശശി, തടത്തിൽ പൊന്നു സ്വാമി എന്നിവരുടെ കൃഷികളാണ് കാട്ടാന കൂട്ടം നശിപ്പിച്ചത്.കൃഷി സ്ഥലങ്ങൾക്കു ചുറ്റും സൗരോർജവേലി സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടാനകളെ തുരത്താൻ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വനപാലകർ.പലരുടേയും വീടിന്റെ മുറ്റം വരെ ആനകൾ എത്തുന്നുണ്ട്.