മൂന്ന് കിലോ കഞ്ചാവ് പിടിച്ചു: രണ്ടുപേർ അറസ്റ്റിൽ
Mail This Article
വെച്ചൂച്ചിറ ∙ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 3 കിലോയോളം കഞ്ചാവ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡാൻസാഫ്) പൊലീസും ചേർന്ന് പിടിച്ചെടുത്തു. 2 പേരെ അറസ്റ്റ് ചെയ്തു.
മുക്കട ആലയംകവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കിഴക്കേപുറത്ത് കുടിയിൽ സാബു (50) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കൂത്താട്ടുകുളത്തു നിന്ന് മടന്തമൺ ഭാഗത്തേക്കു പോകുകയായിരുന്ന ഇവരെ കാക്കനാട്ടുപടിയിൽ നിന്ന് രാത്രി 12 മണിയോടെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തി ജില്ലയിൽ എത്തിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡാൻസാഫിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് 2 മാസത്തോളമായി ഇവർ നിരീക്ഷണത്തിലായിരുന്നു.
സാബുവിന്റെ ഓട്ടോറിക്ഷ വാടകയ്ക്കു വിളിച്ച് അതിൽ ബിജുമോൻ കഞ്ചാവ് കടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാക്കനാട്ടുപടിയിൽ വാഹനം കുറുകെയിട്ട് ഓട്ടോറിക്ഷ തടഞ്ഞാണ് ഇവരെ പിടികൂടിയത്. ഓട്ടോയുടെ പിന്നിലെ സീറ്റിനു പിറകിൽ കാബിനിൽ 2 പ്ലാസ്റ്റിക് പൊതികളാക്കി സഞ്ചിയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ലഹരി വസ്തുക്കളുടെ കടത്ത് തടയാൻ ജില്ലയിൽ അന്വേഷണം ത്വരിതപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ഡാൻസാഫ് ജില്ലാ നോഡൽ ഓഫിസർ ഡിവൈഎസ്പി പി.ആർ.പ്രദീപ്കുമാർ, റാന്നി ഡിവൈഎസ്പി പി.ജി.സന്തോഷ്കുമാർ, വെച്ചൂച്ചിറ ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ, എസ്ഐമാരായ സണ്ണിക്കുട്ടി, അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ മിഥുൻ, ബിനു, സുജിത്ത്, അഖിൽ, ശ്രീരാജ്, അബ്ദുൽ സലിം, സുഭാഷ് എന്നിവരാണ് പരിശോധന നടത്തിയത്.