ADVERTISEMENT

പത്തനംതിട്ട ∙ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പഴകിയ മത്സ്യം പിടിച്ചെടുക്കുന്നതു തുടർക്കഥയായിട്ടും മത്സ്യ വിൽപനയിൽ കുറവുണ്ടായിട്ടില്ല. എന്തു കൊടുത്താലും കഴിക്കുമെന്ന സ്ഥിതിയിലേക്കാണു മലയാളികൾ പോകുന്നതെന്നു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ചൊവ്വാഴ്ച അബാൻ ജം‌ക്‌ഷനു സമീപമുള്ള കടയിൽ നിന്നു 40 കിലോ പഴകിയ മത്സ്യമാണു പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിലത്തു വെറുതേയിട്ടിരുന്ന നിലയിലായിരുന്നു മത്സ്യം.

കേര, ചൂര പോലെയുള്ള വലിയ മത്സ്യങ്ങളേക്കാൾ മത്തി, ചൂട പോലെയുള്ള ചെറിയ മീനുകളാണു സുരക്ഷിതമെന്നും അധികൃതർ പറയുന്നു. മലയോര മേഖലയിലാണു വരവുമീൻ വിൽപന വ്യാപകം. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കഴിഞ്ഞിടെ തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു വിൽപനയ്ക്കു കൊണ്ടുവന്ന കേടായ 10750 കിലോ ചൂര മത്സ്യമാണു പിടികൂടി നശിപ്പിച്ചത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് വേണമെന്നാണു കണക്ക്. എന്നാൽ കച്ചവടക്കാർ പലരും ഇതു പാലിക്കാറില്ല.

മത്സ്യങ്ങൾ മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാമെങ്കിലും താപനില വ്യത്യാസപ്പെട്ടാൽ മത്സ്യം കേടാകാം. രാസവസ്തുക്കൾ ചേർന്ന മത്സ്യമാണെങ്കിൽ കറിവയ്ക്കുമ്പോൾ കുമിളകൾ പൊങ്ങി കറിയും കഷ്ണങ്ങളും വെവ്വേറെ കിടക്കും. ഇതു കഴിച്ചാൽ വയറുവേദനയുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നല്ല മത്സ്യം എങ്ങനെ തിരിച്ചറിയാമെന്നു ചോദിച്ചാൽ അതിനെയും മറിക്കടക്കുന്ന വിദ്യകളാണു ചില കച്ചവടക്കാർ പയറ്റുന്നതെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ: 

∙മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ മാംസം താഴ്ന്നു പോകുന്നില്ലെങ്കിൽ പച്ചമത്സ്യമാണെന്ന് ഉറപ്പാക്കാം. ചീത്തയാണെങ്കിൽ വിരൽ താഴ്ന്നു പോകും. 
∙കേടായ മത്സ്യമാണെങ്കിൽ കണ്ണിൽ വെള്ള പാടയുണ്ടാകാം. കണ്ണ് കുഴിഞ്ഞിരിക്കും.
∙നല്ല മത്സ്യത്തിന്റെ കണ്ണുകൾ പുറത്തേക്കു തള്ളി നിൽക്കും. കണ്ണുകൾക്കു നല്ല തിളക്കമായിരിക്കും

∙നല്ല മത്സ്യത്തിന് ദുർഗന്ധമുണ്ടാകില്ല. ചെകിള റോസ് നിറമായിരിക്കും. കേടായ മത്സ്യത്തിൽ െചകിള കാപ്പിപ്പൊടി നിറത്തിലായിരിക്കും.
∙അമോണിയ, ഫോർമലിൻ എന്നിവയുടെ രൂക്ഷ ഗന്ധം അനുഭവപ്പെടുന്ന മീൻ ഒഴിവാക്കുക
∙മീൻ വൃത്തിയാക്കുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തുനിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മത്സ്യം ഫ്രെഷ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com