സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് എതിരെ നിക്ഷേപകരുടെ പരാതി
Mail This Article
ഏനാത്ത് ∙ ചിട്ടിത്തുകയും സ്ഥിര നിക്ഷേപത്തുകയും തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പരാതി. വിവിധ സ്ഥലങ്ങളിൽ ശാഖകളുള്ള കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് നൂറോളം വരുന്ന നിക്ഷേപകർ ഇന്നലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.സ്ഥാപനത്തിന്റെ ഏനാത്ത് ശാഖയിൽനിന്ന് കോടിക്കണക്കിനു രൂപയാണ് നിക്ഷേപകർക്ക് തിരികെ നൽകാനുള്ളത്. പിടിച്ച ചിട്ടിയുടെ തുക, സ്ഥിര നിക്ഷേപം, പലിശത്തുക എന്നിവ കഴിഞ്ഞ 6 മാസമായി തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇടപാടുകാർ സ്ഥാപനത്തിന് മുന്നിൽ സംഘടിച്ചശേഷം പരാതി നൽകിയത്. ഏനാത്ത്, മണ്ണടി, പട്ടാഴി, കുളക്കട, കടമ്പനാട്, വടക്കടത്തുകാവ്, പുതുശേരിഭാഗം തുടങ്ങി കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇടപാടുകാരാണ് തുക ആവശ്യപ്പെട്ട് എത്തിയത്.
കഴിഞ്ഞ ജൂണിൽ സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് പ്രവർത്തിക്കുന്ന പുനലൂരിൽ യോഗം ചേർന്ന് ഇടപാടുകാർ കൂട്ടായ്മ രൂപീകരിച്ചു. എന്നാൽ ഇതിനു ശേഷവും സ്ഥാപനത്തിൽനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്ന് നിക്ഷേപകർ പറഞ്ഞു. കൂടുതൽ ഇടപാടുകാർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. വിവിധ ജില്ലകളിലായി 35 ശാഖകൾ പ്രവർത്തിക്കുന്നു. എന്നാൽ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പ്രവർത്തനത്തെ ബാധിച്ചെന്നും പിടിച്ച ചിട്ടി ഇനത്തിൽ 32 കോടി ഇടപാടുകാരിൽനിന്ന് തിരികെ ലഭിക്കാനുമുണ്ട്. സാവകാശം ലഭിച്ചാൽ ഘട്ടംഘട്ടമായി ഇടപാടുകാരുടെ തുക തിരികെ നൽകുമെന്നും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ എസ്.വേണുഗോപാൽ പറഞ്ഞു.