കാരണങ്ങൾ കണ്ടെത്തി; ശബരിമല ശ്രീകോവിലിലെ ചോർച്ച അടയ്ക്കൽ ഓണത്തിനു മുൻപ്
Mail This Article
ശബരിമല ∙ ശ്രീകോവിലിന്റെ ചോർച്ച കണ്ടെത്താൻ സ്വർണപ്പാളിയും ചെമ്പുതകിടും ഇളക്കി വിദഗ്ധ സംഘത്തിന്റെ പരിശോധന. സ്വർണപ്പാളി ഉറപ്പിക്കാൻ സ്ഥാപിച്ച ആണി ദ്രവിച്ച വിടവിലൂടെ വെള്ളം ഇറങ്ങുന്നതായി കണ്ടെത്തി.ചോർച്ച പരിഹരിക്കാനുള്ള ജോലികൾ 22ന് തുടങ്ങി ഓണത്തിനു മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയോടെ പണി നടത്തും. കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ശ്രീകോവിലിന്റെ കിഴക്ക്–തെക്ക് ഭാഗത്ത് അഗ്നി കോണിലെ കഴുക്കോലിലൂടെ വെള്ളം ഒലിച്ചിറങ്ങിയാണു ദ്വാരപാലക ശിൽപത്തിൽ വീഴുന്നത്. സോപാനത്തു നിൽക്കുന്നവരുടെ ദേഹത്തും വെള്ളം വീഴുന്നു. ശ്രീകോവിലിന്റെ കഴുക്കോൽ, ചെമ്പ് അടിച്ച പലക എന്നിവയ്ക്ക് കേടുപാടുണ്ടോ എന്നായിരുന്നു ആദ്യം നോക്കിയത്. നല്ല നനവ് ഉണ്ടെങ്കിലും കഴുക്കോൽ, പലക എന്നിവയ്ക്കു കേടുപാട് ഇല്ലെന്നും കണ്ടെത്തി.
അതിനു ശേഷം ശ്രീകോവിലിനു മുകളിൽ കയറി കഴുക്കോലിന്റെ തെക്ക് കിഴുക്ക് ഭാഗത്തെ സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു. 4 പാളികൾ ഇളക്കി. ഇതിന്റെ ആണിയുടെ വിടവിലൂടെ വെള്ളം ഇറങ്ങിയതായി കണ്ടു. ശ്രീകോവിലിന്റെ കോടിക്കഴുക്കോൽ ചേരുന്ന ഭാഗത്ത് കമത്തോട് പോലെ സ്ഥാപിച്ച പാളിയിൽ ചിലതിന്റെ ആണി ഇളകി വെള്ളം ഇറങ്ങുന്നുണ്ട്. ഒരു ഭാഗത്തെയും തടിക്ക് നാശമില്ല. സ്വർണപ്പാളി ഉറപ്പിക്കുന്നതിനു മുൻപ് തേക്കു പലകയിൽ ചെമ്പ് പാളികൾ ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ തടിയിൽ വെള്ളം ഇറങ്ങാനുള്ള സാധ്യത ഇല്ലെന്നു ശിൽപികൾ അറിയിച്ചു. പരിശോധനയ്ക്കായി ഇളക്കിയ നാല് സ്വർണപ്പാളിയും സിലിക്ക ഉപയോഗിച്ച് ഉറപ്പിച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, തിരുവാഭരണം കമ്മിഷണർ ജി.ബൈജു, സ്പെഷൽ കമ്മിഷണർ എം.മനോജ്, ചീഫ് എൻജിനീയർ (ജനറൽ) ആർ. അജിത് കുമാർ , ദേവസ്വം വിജിലൻസ് എസ്പി സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം സപതി പാലാ മുത്തോലി സ്വദേശി എം.കെ.രാജു, ശബരിമലയിലെ സ്വർണക്കൊടിമരം ശിൽപികളായ അനന്തൻ ആചാരി, പളനി ആചാരി എന്നിവരായിരുന്നു ചോർച്ച പരിശോധിച്ചത്.സപതിയോടൊപ്പം പാലാ വിശ്വകർമ സോഷ്യൽ കൾചറൽ ഡവലപ്മെന്റ് സൊസൈറ്റിയിലെ ശിൽപികളായ എ.എൻ.സജി, എം.പി.വേണുഗോപാൽ, സി.ജി.സുരേഷ് ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.