കാട്ടാനശല്യം: എംഎൽഎ സന്ദർശനം നടത്തി
Mail This Article
റാന്നി ∙ വടശേരിക്കര പഞ്ചായത്തിൽ കാട്ടാന തുടരെ നാശം വരുത്തുന്ന പ്രദേശങ്ങൾ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ഒളികല്ല്, ചെമ്പരത്തിമൂട്, ബൗണ്ടറി, പേഴുംപാറ, ഒളികല്ല് മിച്ചഭൂമി കോളനി എന്നീ മേഖലകളിലാണ് ഒറ്റയാന്റെ ആക്രമണം രൂക്ഷമായത്. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താൻ വനപാലകർക്ക് എംഎൽഎ നിർദേശം നൽകി. വനപാലകരുടെ സാന്നിധ്യം എല്ലാ സമയത്തും ഉണ്ടാകണം. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സൗരോർജ വേലി സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ഇതിന് അടിയന്തരമായി അംഗീകാരം നേടിയെടുക്കണമെന്ന് വനംവകുപ്പിനോട് അദ്ദേഹം നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കോമളം അനിരുദ്ധൻ, പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്ത്, സന്തോഷ് കെ.ചാണ്ടി, ജോയി വള്ളിക്കാല, വർഗീസ് തോമസ്, സി.ആർ.സോമരാജൻ, ജോസി വാഴപ്പിള്ളേത്ത്, അനു വലിയതറയിൽ, വി.ടി.ജോസഫുകുട്ടി, ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സുനിൽ, എസ്എഫ്ഒമാരായ ഷാജി, സുരേഷ്, ബിഎഫ്ഒ സുബിമോൾ ജോസഫ്, വാച്ചർമാരായ കെ.പി.രാമചന്ദ്രൻ, അംബിക എന്നിവരും എംഎൽഎയുടെ ഒപ്പം ഉണ്ടായിരുന്നു.