കാർഷിക സമൃദ്ധിക്കായി ശബരിമലയിൽ ഇന്ന് നിറപുത്തരി
Mail This Article
ശബരിമല ∙ ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുള്ള നിറപുത്തരി പൂജ ഇന്നു നടക്കും. രാവിലെ 5.40നും 6നും മധ്യേയാണ് നിറപുത്തരി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.
പുലർച്ചെ 4ന് നട തുറന്ന് നിർമാല്യം, അഭിഷേകം, മഹാഗണപതിഹോമം എന്നിവയോടെ പൂജകൾക്കു തുടക്കം കുറിച്ചാണു നിറപുത്തരി ചടങ്ങുകളിലേക്കു കടക്കുക. പൂജയ്ക്കുള്ള നെൽക്കതിരുകൾ പതിനെട്ടാംപടിക്കു താഴെ സമർപ്പിക്കും. തുടർന്ന് തീർഥം തളിച്ച് ശുദ്ധിവരുത്തി മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും സഹശാന്തിക്കാരും ചേർന്നു ശിരസ്സിലേറ്റി കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.
തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ച് ആദ്യം ശ്രീകോവിലിൽ കതിരു കെട്ടും. തുടർന്ന് ഭക്തർക്ക് പ്രസാദമായി നെൽക്കതിരുകൾ നൽകും.നിറപുത്തരി പൂജകൾക്കായി ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു. കോരിച്ചൊരിയുന്ന മഴയിലും ഒട്ടേറെ ഭക്തരാണ് കറ്റകളുമായി പതിനെട്ടാംപടി ചവുട്ടിയത്. കൊല്ലങ്കോട്ട്നിന്നു ആഘോഷമായി കൊണ്ടുവന്ന കറ്റകൾ അയ്യപ്പ സേവാസംഘം പ്രതിനിധി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്തർ സമർപ്പിച്ചു.