ADVERTISEMENT

ശബരിമല ∙ ഐശ്വര്യ സമൃദ്ധിയുടെ നിറകതിരുകൾ അയ്യപ്പസ്വാമിയുടെ ശ്രീലകത്ത് പൂജിച്ച് നിറപുത്തരി ആഘോഷിച്ചു. പൂജിച്ചു ചൈതന്യം നിറഞ്ഞ നെൽക്കതിരുകൾ പ്രസാദമായി സ്വീകരിച്ച് ഭക്തർ മലയിറങ്ങി. പാലക്കാട് കൊല്ലങ്കോട്, ആലപ്പുഴ ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിളയിച്ച നെല്ലാണ് സമർപ്പിച്ചത്. ഭക്തർ കൊണ്ടുവന്നത് ഉൾപ്പെടെ എല്ലാ കറ്റകളും പട്ടിൽ പൊതിഞ്ഞ് ഭക്തിപൂർവം കൊടിമരച്ചുവട്ടിൽ സമർപ്പിച്ചതോടെ ചടങ്ങുകൾ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് തീർഥം തളിച്ചു ശുദ്ധി വരുത്തി. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി കറ്റകൾ ശിരസ്സിലേറ്റി. ഒപ്പം കീഴ്ശാന്തി ഗിരീഷ് കുമാറും പരികർമികളും കറ്റകളെടുത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിച്ചു. 

ദശപുഷ്പം, ആലില, മാവില, പ്ലാവില തുടങ്ങിയവയും ചേർത്ത് പൂജിച്ച കറ്റകൾ ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ സമർപ്പിച്ചു. പുതിയ നെല്ല് ഇടിച്ച് ഉണ്ടാക്കിയ അവൽ നിവേദ്യം സമർപ്പിച്ചു. കറ്റകൾ ആദ്യം ശ്രീലകത്ത് കെട്ടി ഇല്ലംനിറ നടത്തി. പിന്നീട് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് പ്രസാദമായി കതിരുകൾ നൽകി.കളഭാഭിഷേകത്തോടെ ഉച്ചപൂജയും ദീപാരാധനയ്ക്കു ശേഷം പടിപൂജയും ഉണ്ടായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി നട അടച്ചു. ഇനി ചിങ്ങമാസ പൂജയ്ക്കായി 16ന് വൈകിട്ട് 5ന് നട തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും.

ഒരു വർഷത്തെ താന്ത്രിക കർമങ്ങൾ പൂർത്തിയാക്കി കണ്ഠര് മഹേഷ് മോഹനര് ഇന്നലെ പടിയിറങ്ങി. അടുത്ത തന്ത്രി കണ്ഠര് രാജീവര് 16ന് മല ചവിട്ടും.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണർ ജില്ലാ ജ‍ഡ്ജി എം.മനോജ്, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത്കുമാർ, തിരുവാഭരണം കമ്മിഷണർ ജി.ബൈജു, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ എച്ച്.കൃഷ്ണകുമാർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com