ADVERTISEMENT

സീതത്തോട് ∙ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികളായ കക്കി–ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ഇന്നലെ രാവിലെ 11ന് ആനത്തോടും വൈകിട്ട് 4ന് പമ്പാ അണക്കെട്ടുമാണ് തുറന്നത്. കലക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ സാന്നിധ്യത്തിലാണ് ആനത്തോട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. തുടർന്ന് കക്കി, പമ്പ അണക്കെട്ടുകളും കലക്ടർ സന്ദർശിച്ചു. ഗവി റൂട്ടിൽ അരണമുടിക്കു സമീപം മണ്ണിടിഞ്ഞ് കിടക്കുന്നതിനാൽ കലക്ടർ അടക്കമുള്ള സംഘം വണ്ടിപ്പെരിയാർ വഴിയാണ് ആനത്തോട്ടിൽ എത്തിയത്. 

 ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ  ഷട്ടറുകൾ തുറന്നപ്പോഴുള്ള നീരൊഴുക്ക് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ നിരീക്ഷിക്കുന്നു. 									ചിത്രം: മനോരമ.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോഴുള്ള നീരൊഴുക്ക് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ നിരീക്ഷിക്കുന്നു. ചിത്രം: മനോരമ.

രണ്ട് അണക്കെട്ടുകളിലെയും വെള്ളം ഒന്നിച്ചെത്തിയതോടെ പമ്പാ നദിയിൽ ഒന്നര അടിയോളം ജല നിരപ്പ് ഉയർന്നു. ആനത്തോടിന്റെ 4 ഷട്ടറുകളും പമ്പയുടെ 2 ഷട്ടറുകളും 2 അടി വീതം ഉയർത്തി ഏകദേശം 125 ക്യുമെക്സ് ജലം ഒഴുക്കി വിട്ടത്. പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്നു. നീരൊഴുക്കും ശക്തമാണ്.കക്കി–ആനത്തോട് അണക്കെട്ടിന്റെ ജല നിരപ്പ് 975.75 മീറ്ററിൽ ഞായറാഴ്ച രാത്രി എത്തിയിരുന്നു. ഈ മാസം 10ാം തീയതി വരെ റൂൾ കർവ് 975.75 മീറ്ററാണ്. തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ നിർദേശം നൽകിയത്. 11ാം തീയതി മുതൽ 20 വരെ റൂൾ കർവ് 976 മീറ്ററാണ്. 

986.33 മീറ്റർ ശേഷിയുള്ള പമ്പാ അണക്കെട്ടിലെ ജല നിരപ്പ് ഇന്നലെ രാവിലെ 4 മണിയോടെ 985 മീറ്ററിൽ എത്തി. പമ്പാ അണക്കെട്ടിനു സ്ഥിരമായുള്ള റൂൾ കർവാണുള്ളത്. 985 മീറ്ററിൽ എത്തിയാൽ അണക്കെട്ട് തുറന്നുവിടാം. 4 മണിയോടെയാണ് 6 ഷട്ടറുകൾ ഉള്ള പമ്പ അണക്കെട്ടിന്റെ 3, 4 ഷട്ടറുകൾ തുറന്നത്.അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റും മൂടൽ മഞ്ഞുമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്നലെ പമ്പയിൽ 108 മില്ലിമീറ്ററും കക്കിയിൽ 70 മില്ലിമീറ്ററും മഴ ലഭിച്ചു. 

അണക്കെട്ട് സുരക്ഷാ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ ജോജി ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ കക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്.പ്രദീപ്, മൂഴിയാർ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സക്കീർ ഹുസൈൻ, പമ്പ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ഉണ്ണി, അസി.എൻജിനീയർ അബ്ദുൾ റഹിം, മനോജ് കുമാർ, സജി കുമാർ, ടി.അജി, സബ്.എൻജിനീയർ ജേക്കബ് ബി.പാപ്പച്ചൻ, എസ്.പി.പ്രദീപ്, ആർ.ബിജു എന്നിവർ അടങ്ങിയ അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. വനം വകുപ്പ്, പൊലീസ് എന്നിവരുടെ സേവനവും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com