സമീപനപാത ഇടിഞ്ഞ് റോഡിൽ വൻഗർത്തം; മണിക്കൂറുകൾക്കുള്ളിൽ പരിഹാരം – വിഡിയോ
Mail This Article
പരുമല (പത്തനംതിട്ട) ∙ ചെങ്ങന്നൂർ - മാന്നാർ റോഡിലെ പരുമല പാലത്തിന്റെ സമീപനപാത ഇടിഞ്ഞുതാണു. മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിച്ച് മരാമത്ത് വകുപ്പ് അധികൃതർ. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. പാലത്തിന്റെ പരുമല ഭാഗത്തെ റോഡിന്റെ ഇടതുഭാഗത്താണ് വലിയ ഗർത്തമുണ്ടായത്. ഒന്നര മീറ്റർ വ്യാസത്തിൽ രണ്ടു മീറ്ററോളം ആഴത്തിലാണ് താഴ്ന്നത്.
സ്വകാര്യ ബസ് കടന്നുപോയി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് റോഡ് ഇടിഞ്ഞത്. ഉടൻതന്നെ പൊലീസ് എത്തി ഗതാഗതം ഒരുവശത്തു കൂടി മാത്രമായി നിയന്ത്രിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്തശേഷം പാറമക്കിട്ട് ഉറപ്പിക്കുകയായിരുന്നു. 7 മണിയോടെ പണി പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.
തഹസിൽദാർ പി.ജോൺ വർഗീസ്, പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.സുഭാഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് 6 വർഷം മുൻപ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയതാണ്. ജലവിതരണ പൈപ്പ് ഇടുന്നതിനായി ഈയിടെ കുഴിച്ചിരുന്നു. ഇതുവഴിയുള്ള പൈപ്പ് ലീക്കായി വെള്ളം ചോർന്നതോടൊപ്പം മണ്ണും ഒലിച്ചു പോയി സംഭവിച്ചതാകാനാണ് സാധ്യതയെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. പാലത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.