റേഷനരിയിൽ ചെള്ള്; ഗോതമ്പും ഉപയോഗശൂന്യമെന്ന് പരാതി
Mail This Article
റാന്നി ∙ താലൂക്കിൽ വിതരണം ചെയ്യുന്ന റേഷൻ അരിയിൽ നിറയെ ചെള്ള്. ഗോതമ്പും ഉപയോഗശൂന്യമെന്ന് പരാതി. താലൂക്കിലെ മിക്ക റേഷൻ കടകളിലും ഈ മാസത്തെ വിതരണത്തിന് എത്തിച്ചിട്ടുള്ള അരിയിലാണ് ചെള്ള് നിറഞ്ഞിരിക്കുന്നത്. ഒരു കിലോ അരി വാങ്ങിയാൽ 100 ഗ്രാമോളം ചെള്ളും അതിൽ അടങ്ങിയിരിക്കും. റേഷൻ കടക്കാർ നിസഹായത കാട്ടുകയാണ്. വാതിൽപടി റേഷൻ വിതരണത്തിന് തടിയൂർ ഗോഡൗണിൽ നിന്നാണ് ധാന്യങ്ങൾ എത്തിക്കുന്നത്. ധാന്യങ്ങൾ കടകളിൽ ഇറക്കിവയ്ക്കുമ്പോൾ ചെള്ളുണ്ടെന്ന് അറിയാനാകില്ല.
ചാക്കുകൾ വിതരണത്തിനായി പൊട്ടിക്കുമ്പോഴാണ് ചെള്ളിന്റെ സാന്നിധ്യം അറിയുന്നതെന്ന് കടക്കാർ പറയുന്നു. എന്നാൽ റേഷൻ കടകളിൽ സ്റ്റോക്കിരിക്കുന്ന ഗോതമ്പിൽ ചെള്ളുകൾ കയറിയാണ് അരി, പഞ്ചസാര ചാക്കുകളിലേക്കു കടക്കുന്നതെന്ന് താലൂക്ക് സപ്ലൈ അധികൃതർ പറയുന്നു. ഗോതമ്പ് രണ്ടാഴ്ച കടകളിലിരിക്കുമ്പോൾ ചെള്ളു കയറും. പിഎംകെകെവൈ പദ്ധതിയിൽ വിതരണത്തിന് കടകളിൽ ഗോതമ്പ് എത്തിച്ചിരുന്നു. ആ പദ്ധതിയിപ്പോൾ നിർത്തിയിരിക്കുകയാണ്. മിക്ക കടകളിലും മുൻപു ലഭിച്ച ഗോതമ്പ് സ്റ്റോക്കിരിക്കുകയാണ്. ഇതിൽ ചെള്ളു കയറിയാണ് മറ്റുള്ളവയിലും എത്തുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.