പത്തനംതിട്ട ഡിപ്പോയിൽനിന്ന് റാന്നി വഴി എറണാകുളത്തിനുള്ള എല്ലാ ബസും നിർത്തി കെഎസ്ആർടിസി
Mail This Article
പത്തനംതിട്ട ∙ യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽനിന്ന് പാലാ, തൊടുപുഴ റൂട്ടിലൂടെ എറണാകുളത്തിനുള്ള എല്ലാ ബസുകളും നിർത്തി. മലയോര മേഖലയിൽ ദീർഘദൂര യാത്ര കഠിനം. പുലർച്ചെ 4.10ന് പത്തനംതിട്ടയിൽ നിന്നു റാന്നി, വെച്ചൂച്ചിറ, എരുമേലി, തൊടുപുഴ, മൂവാറ്റുപുഴ വഴി എറണാകുളത്തിനുള്ള ബസ് നിർത്തി. രാവിലെ 8 മണിക്ക് കൃത്യമായി എറണാകുളത്ത് എത്തിയിരുന്ന ബസാണിത്. നല്ല വരുമാനവും ഉണ്ടായിരുന്നു.
രാവിലെ 5.20ന് പത്തനംതിട്ടയിൽ നിന്നു റാന്നി, ചേനപ്പാടി, പാലാ വഴി എറണാകുളത്തിനുള്ള ബസും പൂർണമായും നിർത്തി. സ്വകാര്യ ബസിന്റെ പെർമിറ്റ് ഏറ്റെടുത്ത് സർവീസ് തുടങ്ങിയതാണിത്. ഇതിനും 40,000 രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരുന്നു. രാവിലെ 6.10ന് പത്തനംതിട്ടയിൽ നിന്ന് റാന്നി, എരുമേലി, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കലൂർ വഴി എറണാകുളം ബസും മുടക്കി. മികച്ച വരുമാനമുണ്ടായിരുന്ന പത്തനംതിട്ട- തിരുനെല്ലി ക്ഷേത്രം, പത്തനംതിട്ട- പാടിച്ചിറ എന്നീ സർവീസുകളും നിർത്തി.
കെഎസ്ആർടിസിയിലെ എല്ലാ യൂണിയനുകളും ഇത് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സിഎംഡിയെ പലതവണ കണ്ടു. ഗതാഗതമന്ത്രി വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിലും വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സർവീസ് തുടങ്ങുമെന്ന് മൂന്നു തവണ പ്രഖ്യാപനവും നടത്തി. മൂന്ന് മാസം പിന്നിട്ടിട്ടും തുടങ്ങിയില്ല.