അരയാഞ്ഞിലിമൺ കോസ്‌വേയുടെ കൈവരികൾ തകർന്നു
Mail This Article
വെച്ചൂച്ചിറ ∙ വെള്ളപ്പൊക്കം ഒഴിഞ്ഞപ്പോൾ അരയാഞ്ഞിലിമണ്ണ് കോസ്‌വേയിൽ കൈവരികളൊന്നും ബാക്കിയില്ല. മലവെള്ളപ്പാച്ചിലിൽ പമ്പാനദിയിലൂടെ ഒഴുകിയെത്തിയ തടികളിടിച്ച് കൈവരികളെല്ലാം തകർന്നു. തൂണുകൾക്കും നാശമുണ്ട്. ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതിയേ കോസ്‌വേയ്ക്കുള്ളൂ. വാഹനങ്ങളെത്തുമ്പോൾ വിദ്യാർഥികൾ അടക്കം വശത്തേക്കു മാറിനിന്നിരുന്നത് കൈവരികളുടെ സുരക്ഷയിലാണ്. കൈവരികളില്ലാതായതോടെ കോസ്‌വേ അപകടക്കെണിയായി മാറുകയാണ്.
മുൻപ് വെള്ളം കൂടുതലുള്ള സമയത്ത് 2 പേർ കോസ്‌വേയിൽ നിന്ന് ഒഴുക്കിൽപെട്ടു മരിച്ചിരുന്നു. ഇതിനുശേഷം ജനം ഭയന്നാണ് ഇതിലെ യാത്ര നടത്തുന്നത്. ആറ്റിൽ ജലവിതാനം ഉയരുമ്പോൾ കോസ്‌വേയുടെ അടിഭാഗത്തേക്കു നോക്കുമ്പോൾ മനസ്സിൽ ഭീതി നിറയും. കൈവരികളുണ്ടെങ്കിൽ ആശ്വാസമായേനെ. സ്കൂൾ ബസുകൾ അടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കോസ്‌വേയാണിത്. അവരുടെ യാത്ര സുരക്ഷിതമാക്കുന്നതിന് കൈവരികൾ പുനർനിർമിക്കുകയാണ് ആവശ്യം.