ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന് പരാതി; പ്രതിഷേധം
Mail This Article
തിരുവല്ല ∙ ശ്വാസംമുട്ടലിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച രോഗി മരിച്ചത് ഓക്സിജൻ ലഭിക്കാതെയെന്ന് ആരോപണവും അതേച്ചൊല്ലി പ്രതിഷേധവും. വെൺപാല പുത്തൻതുണ്ടിയിൽ കെ.ഡി.രാജൻ (62) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം ഓക്സിജൻ നൽകി ആശുപത്രിയിലെ ആംബുലൻസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചത്. അവിടെയത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷയത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും തുടരന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഒാക്സിജൻ നിറച്ച സിലണ്ടർ ലഭ്യമായിരുന്നെന്നും മന്ത്രി പറഞ്ഞു.പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ഡിഎംഒ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ആംബുലൻസിൽ വച്ച് ഓക്സിജൻ ലഭിക്കുന്നില്ലെന്നു രാജന്റെ കൂടെയുണ്ടായിരുന്നവർ ഡ്രൈവറെ അറിയിക്കുകയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ലെന്നും ബന്ധുക്കൾ പരാതി നൽകി.
സിലിണ്ടറിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലായിരുന്നുവെന്നും പരാതിയിലുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചതെന്ന് താലൂക്കാശുപത്രി അധികൃതരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും പറഞ്ഞു. ചികിത്സാ രേഖകൾ പരിശോധിച്ചെന്നും താലൂക്ക് ആശുപത്രിയിൽ പിഴവു സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പത്തനംതിട്ട ഡിഎംഒ ഡോ. എൽ.അനിതാകുമാരി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ആലപ്പുഴ മെഡിക്കൽ കോളജ് ഡപ്യുട്ടി സൂപ്രണ്ട‌് ഡോ. എ.അബ്ദുൽ സലാം അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
രാജന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ആന്തിരാകാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ പറഞ്ഞു. കോൺഗ്രസ്, ബിജെപി, എസ്എൻഡിപി എന്നീ സംഘടനകൾ താലൂക്ക് ആശുപത്രിക്കു മുൻപിൽ പ്രതിഷേധിച്ചു. രാജന്റെ സംസ്കാരം നടത്തി. ഭാര്യ. പരേതയായ രമ. മക്കൾ: രതീഷ്, ഗിരീഷ്, രാജി. മരുമക്കൾ. ചിന്ത, രജിത, അനൂപ്.