ADVERTISEMENT

പത്തനംതിട്ട ∙ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി വീണാ ജോർജ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനു നാം പ്രതിജ്ഞാബദ്ധരാണെന്നും മതങ്ങൾ മനുഷ്യനെ  ഭിന്നിപ്പിക്കാനുള്ളതല്ല, പകരം ഒന്നിപ്പിക്കാനുള്ളതാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ അവർ പറഞ്ഞു. ജസ്റ്റിസ് ഫാത്തിമാ ബീവിയും മുൻ എംഎൽഎ കെ.കെ.നായരും ജില്ലയ്ക്കു നൽകിയ സംഭാവനകളെ വീണാ ജോർജ് പ്രകീർത്തിച്ചു.

കലക്ടർ ഡോ.ദിവ്യ എസ്.അയ്യരും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, എഡിഎം ബി. രാധാകൃഷ്ണൻ, സിഒ കമാൻഡിങ് 14 കേരള എൻസിസി കേണൽ ദീപക് നമ്പ്യാർ, ലഫ്റ്റനന്റ് കേണൽ ആശിശ് റെയ്ന തുടങ്ങിയവർ പങ്കെടുത്തു. പ്രൗഢഗംഭീരമായ പരേഡും വർണാഭമായ സാംസ്‌കാരിക പരിപാടികളും നടന്നു. പരേഡിൽ സായുധസേന, എൻസിസി, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, സിവിൽ ഡിഫൻസ്, ബാൻഡ് എന്നീ വിഭാഗങ്ങളിൽ വിവിധ ടീമുകൾ പങ്കെടുത്തു.

ഡിസിസി

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതി സംഗമം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. 75 വർഷക്കാലത്തെ രാജ്യത്തിന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതി കോൺഗ്രസിന്റെ സംഭാവനയാണെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി. മോഹൻരാജ്, മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൽഡിഎഫ് 

ഇടതു പക്ഷ ജനാധിപത്യമുന്നണി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. സുജാത പതാക ഉയർത്തി. കെ.ജനീഷ് കുമാർ എംഎൽഎ, കെ.പി.ഉദയഭാനു. രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com