ചിങ്ങപ്പുലരിയിൽ അയ്യപ്പ ദർശനം നടത്തി ആയിരങ്ങൾ
Mail This Article
ശബരിമല ∙ ചിങ്ങപ്പുലരിയിൽ ആയിരങ്ങൾ അയ്യപ്പ ദർശനം നടത്തി. പുതുവർഷപ്പുലരിയിൽ നിർമാല്യം കണ്ടു തൊഴാനായി പുലർച്ചെ 3 മുതൽ തീർഥാടകർ കാത്തുനിന്നു. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ സ്വർണക്കുടത്തിൽ ആദ്യത്തെ നെയ്യഭിഷേകം നടത്തി. പിന്നീട് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഭിഷേകം തുടർന്നു. ദേവ ചൈതന്യം ലക്ഷാർച്ചനയും നടന്നു. ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റും ഇരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു.
ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിലിൽ എത്തിച്ചു. സ്വാമി ഭക്തർ ശരണം വിളികളോടെ കാത്തുനിൽക്കെ ബ്രഹ്മകലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ബോർഡ് അംഗം മനോജ് ചരളേൽ, സ്പെഷൽ കമ്മിഷണർ എം.മനോജ് തുടങ്ങിയവർ ചിങ്ങപ്പുലരിയിൽ അയ്യപ്പദർശനം നടത്തി.
ശാന്തിമാരെ തിരഞ്ഞെടുത്തു
ശബരിമല ∙ ആറന്മുള ഗ്രൂപ്പിലെ വി.എൻ.ശ്രീകാന്ത് (നാരായണമംഗലം ക്ഷേത്രം) ശബരിമലയിലെ പുതിയ കീഴ്ശാന്തിയായും കോട്ടയം ഗ്രൂപ്പിലെ കെ.എൻ.അനിൽകുമാർ (ചെങ്ങളം ക്ഷേത്രം), കൊല്ലം ഗ്രൂപ്പിലെ സുബ്രഹ്മണ്യം പോറ്റി (ശക്തികുളങ്ങര) എന്നിവരെ പമ്പ മേൽശാന്തിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ദേവസ്വം കമ്മിഷനർ ബി.എസ്.പ്രകാശന്റെ മേൽനാട്ടത്തിൽ നടന്ന നറുക്കെടുപ്പിലാണു പുതിയ ഇവരെ തിരഞ്ഞെടുത്തത്.