ADVERTISEMENT

ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് തൂശനിലയിൽ വിളമ്പിയ അഷ്ടമിരോഹിണി വള്ളസദ്യ തിരുവാറന്മുളയപ്പനൊപ്പം ഉണ്ടത് ഭക്ത സഹസ്രങ്ങൾ. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആറന്മുള ഒരുങ്ങിയത്. 52 പള്ളിയോടക്കരക്കാർക്കൊപ്പം ഭക്തജനങ്ങളും കണ്ണന്റെ പിറന്നാൾ സദ്യയുടെ ഭാഗമായി. 11.30ന് ആദ്യ പള്ളിയോടം ക്ഷേത്രക്കടവിലെത്തിയപ്പോൾ പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം അധികൃതരും ചേർന്ന് സ്വീകരിച്ചു.

ആറന്മുള ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തുന്ന പള്ളിയോടങ്ങൾ.	   			   ചിത്രം: മനോരമ
ആറന്മുള ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തുന്ന പള്ളിയോടങ്ങൾ. ചിത്രം: മനോരമ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ക്ഷേത്രത്തിന്റെ ഗജമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് തൂശനിലയിലേക്ക് അദ്ദേഹം വള്ളസദ്യ വിളമ്പി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അധ്യക്ഷത വഹിച്ചു.പള്ളിയോടക്കരകളിൽ നിന്നുള്ളവർ അവരവർക്ക് നിശ്ചയിച്ച ഇടങ്ങളിൽ പരമ്പരാഗത രീതിയിൽ തൂശനിലയിട്ട് നിലത്തിരുന്ന് വള്ളസദ്യയിൽ പങ്കെടുത്തു.സമൂഹ സദ്യയ്ക്കായി എത്തിയ ഭക്തരും തിരുമുറ്റത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലിരുന്ന് സദ്യയിൽ പങ്കെടുത്തു.

മന്ത്രി വീണാ ജോർജ്, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പ്രമോദ് നാരായൺ എംഎൽഎ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, തിരുവാഭരണം കമ്മിഷണർ ജി.ബൈജു, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ തുടങ്ങിയവരും സദ്യയിൽ പങ്കെടുത്തു. സി.കെ.ഹരിചന്ദ്രന്റെ നേതൃത്വത്തിൽ 301 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്. 12ന് ആരംഭിച്ച വള്ളസദ്യ 3 വരെ നീണ്ടു. അഷ്ടമിരോഹിണിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണവേഷധാരികളായ കുരുന്നുകൾ ക്ഷേത്രക്കടവിൽ പള്ളിയോടങ്ങൾ വരുന്നതും കാത്തിരിക്കുന്നു.							          ചിത്രം: മനോരമ
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണവേഷധാരികളായ കുരുന്നുകൾ ക്ഷേത്രക്കടവിൽ പള്ളിയോടങ്ങൾ വരുന്നതും കാത്തിരിക്കുന്നു. ചിത്രം: മനോരമ

ഓളങ്ങളിൽ തിളങ്ങി പള്ളിയോടങ്ങൾ

ആറന്മുള ∙ കാത്തിരിപ്പിന്റെ അവസാനം അനുഭവിക്കുന്ന ആനന്ദത്തിന്റെ അനുഭൂതിയായിരുന്നു അഷ്ടമിരോഹിണി വള്ളസദ്യയിലും സമൂഹസദ്യയിലും പങ്കെടുത്ത് മടങ്ങിയവർക്ക് അനുഭവപ്പെട്ടത്. രാവിലെ മഴപെയ്യുമോ എന്ന ആശങ്കയുണ്ടായെങ്കിലും വെയിലും മഴയും ഒരുപോലെ മാറിനിന്നത് ഭക്തർക്ക് അനുഗ്രഹമായി മാറി. രാവിലെ മുതൽതന്നെ ഭക്തരുടെ പ്രവാഹമായിരുന്നു ക്ഷേത്രത്തിലേക്ക്. രാവിലെ ശ്രീബലിക്ക് ഗജവീരൻ തിടമ്പേറ്റി എഴുന്നള്ളത്ത് നടത്തി. പമ്പയുടെ ഓളങ്ങളിൽ പള്ളിയോടങ്ങൾ വർണക്കുടകളുടെ നിറപ്പകിട്ടുകളും അമരച്ചാർത്തിന്റെയും അണിയത്തിലെ പിത്തളയുടെ തിളക്കത്തിലും തുഴഞ്ഞെത്തിയപ്പോൾ കാണികൾക്കും ആവേശമായി.

കൂട്ടുവള്ളങ്ങൾ ഒന്നിച്ച് തുഴഞ്ഞും വെച്ചുപാട്ടുപാടിയും പമ്പയുടെ നെട്ടായത്തിൽ ചെറിയ വള്ളംകളി തന്നെ തീർത്തു. ഉച്ചപൂജയായപ്പോഴേക്കും ക്ഷേത്ര പരിസരം ജനനിബിഡമായി. ഉച്ചപൂജയ്ക്കുശേഷം ആനക്കൊട്ടിലിൽ പാർഥസാരഥി സങ്കൽപത്തിൽ വിളമ്പിയതോടെ ഭക്തർക്കും പള്ളിയോടത്തിലെത്തിയവർക്കും വള്ളസദ്യ വിളമ്പാൻ തുടങ്ങി. ഉച്ചയ്ക്കുശേഷം മൂന്നര വരെയും വിഭവങ്ങളെന്തെങ്കിലും ലഭിക്കുന്നതിനായി ഭക്തരുടെ തിരക്കായിരുന്നു. 301 പറ അരിയുടെ ചോറും അതിന്റെ വിഭവങ്ങളും തയാറാക്കി വിളമ്പുന്നതിനും അത്രതന്നെ വൊളന്റിയർമാരെ നിയോഗിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com