ADVERTISEMENT

ഓരോ കുടുംബത്തിലും ഹോക്കി സ്റ്റിക്കിൽ കയ്യുറപ്പിച്ച ഒരാളെങ്കിലും ഉള്ള ഗ്രാമം. മലയാലപ്പുഴയ്ക്ക് കേരളത്തിന്റെ ഹോക്കി ഗ്രാമം എന്ന പേര് വന്നതിന് പിന്നിലെ കഥ ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. 1979ൽ ആണ് മലയാലപ്പുഴക്കാർ ആദ്യമായി ഹോക്കി സ്റ്റിക്കിൽ കൈവച്ചത്. പ്രതിസന്ധികൾ പലതുണ്ടായിട്ടും അന്നുമുതൽ ഇന്നുവരെ ഹോക്കി മൈതാനങ്ങളിലെ മലയാലപ്പുഴ ആരവത്തിന് കോട്ടം തട്ടിയിട്ടില്ല. രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ മിന്നിത്തിളങ്ങിയ 300ൽ അധികം ഹോക്കി താരങ്ങളെയാണ് ഈ ചെറിയ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ളത്. ഒരുകാലത്ത് കേരള വനിതാ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന 9 പേരും മലയാലപ്പുഴക്കാരായിരുന്നു. എന്നാൽ ഇടക്കാലത്ത് മലയാലപ്പുഴയുടെ ഹോക്കി പ്രഭാവത്തിന് ചെറിയ തോതിൽ മങ്ങലേറ്റു തുടങ്ങിയപ്പോൾ നാട്ടുകാർ വീണ്ടും ഉണർന്നു.

‘മലയാലപ്പുഴ ഹോക്കി അക്കാദമി’ എന്ന പരിശീലന കേന്ദ്രത്തിന്റെ ചുവടുപിടിച്ച് മലയാലപ്പുഴ കളിക്കളത്തിലേക്ക് മടങ്ങിവന്നു.മലയാലപ്പുഴ എസ്എൻഡിപി എൽപി സ്കൂൾ മൈതാനത്തെ മാത്രം ചുറ്റിപ്പറ്റി വളർന്ന ഹോക്കി പരിശീലനത്തിന് കൂടുതൽ വിശാലമായ സാധ്യതകൾ കണ്ടെത്താനാണ് അക്കാദമിയുടെയും അണിയറക്കാരുടെയും ശ്രമം.5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്. വിവിധ ടീമുകൾക്കുവേണ്ടി കളിക്കുന്ന മലയാലപ്പുഴയുടെ സീനിയർ താരങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിക്ക് നാട്ടുകാരുടെയും ഹോക്കി അസോസിയേഷന്റെയും ശക്തമായ പിന്തുണയുമുണ്ട്. ഒളിംപിക്സ് ഹോക്കിയിൽ രാജ്യത്തെ സ്വർണ നേട്ടത്തിലേക്ക് കൈപിടിച്ചു കയറ്റാൻ കെൽപുള്ള കളിക്കാരെ വാർത്തെടുക്കുക എന്നതാണ് ഹോക്കി അക്കാദമിയുടെ ലക്ഷ്യം. ‘ഗോൾഡ് ടു ഒളിംപിക്സ്’ എന്ന പേരിൽ ഇതിനായി പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com