വരാനിരിക്കുന്നത് കടുത്ത വരൾച്ചയോ? മയിലുകൾ കൂട്ടത്തോടെ നാട്ടിലേക്ക്...
Mail This Article
തിരുവല്ല∙ മയിലുകൾ വീണ്ടും വീട്ടുമുറ്റത്തേക്കെത്തുമ്പോൾ മനസുകളിൽ പീലിവിടർത്തുന്നതു കാലാവസ്ഥാ മാറ്റം സംബന്ധിച്ച ചിന്തകളാണ്. വീടുകളുടെ മുറ്റത്തും സിറ്റ് ഔട്ടിലും പുരയിടങ്ങളിലും മയിലുകൾ എത്തുന്നുണ്ട്. തിരുവല്ല, മല്ലപ്പള്ളി താലൂക്കിന്റെ പലഭാഗങ്ങളിലും 6 മാസമായി മയിലിനെ പലയിടങ്ങളിലായി കാണാം. കൗതുക കാഴ്ച ഒരുക്കാൻ ഇടയ്ക്ക് ഇവ പീലി വിടർത്തും. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പക്ഷിയാണ് മയിൽ. കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവ എത്താൻ കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
മയിലിന്റെ വരവ് വരൾച്ചയുടെയും ഭാവിയിലെ കാലാവസ്ഥാ മാറ്റത്തിന്റെയും സൂചനയാണെന്നും ഗവേഷകർ പറയുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി തുടങ്ങിയ വനമേഖലകളിൽ മയിൽ വ്യാപകമാണ്. കാട്ടിൽ തീറ്റ കുറഞ്ഞതും വന്യമൃഗങ്ങളുടെ ശല്യവുമാണു മയിലുകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നു പക്ഷി നിരീക്ഷകരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. വേനൽ സീസണിൽ എത്തിയ ഇവ കാലവർഷത്തോടെ സാധാരണ നിലയിൽ കാട്ടിലേക്കു മടങ്ങാറാണു പതിവ്. എന്നാൽ മഴയെത്തിയിട്ടും നാട്ടിൻ പുറങ്ങളിൽ മയിലുകളുടെ സാന്നിധ്യം പക്ഷി നിരീക്ഷകരിലും ചർച്ചയാകുകയാണ്.