വെച്ചൂച്ചിറ ∙ മഹാപ്രളയത്തിൽ തകർന്ന അരയാഞ്ഞിലിമണ്ണ് തൂക്കുപാലം ജനകീയ പങ്കാളിത്തത്തോടെ പുനർ നിർമിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കോസ്‌വേ മുങ്ങിയാലും മറുകരയെത്താൻ മാർഗം തേടുകയാണ് മലയോരവാസികൾ. പമ്പാനദിയിൽ കോസ്‌വേ നിർമിക്കുന്നതിനു മുൻപ് അരയാഞ്ഞിലിമണ്ണ് നിവാസികൾക്ക് വെള്ളപ്പൊക്ക കാലത്ത് മറുകരയെത്താൻ തൂക്കുപാലമായിരുന്നു ആശ്രയം. പിന്നീട് ജനകീയ പങ്കാളിത്തത്തോടെ കോസ്‌വേ പണിതു. പിന്നാലെ തൂക്കുപാലം തകർന്നെങ്കിലും പൊതുമേഖല സ്ഥാപനമായ സിൽക്കിന്റെ ചുമതലയിൽ പുതിയ തൂക്കുപാലം നിർമിച്ചിരുന്നു. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ തടികളിടിച്ചാണ് തൂക്കുപാലം തകർന്നത്.
പിന്നീട് പമ്പാനദിയിൽ വെള്ളം ഉയർന്നപ്പോഴെല്ലാം കോസ്‌വേ മുങ്ങിയിരുന്നു. ജനങ്ങൾ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഇതിനു പരിഹാരം കാണാനാണ് ജനങ്ങൾ സംഘടിച്ചത്. നിലവിലെ തൂണുകൾ ബലപ്പെടുത്തി തൂക്കുപാലം പുനർ നിർമിക്കുകയാണ് ലക്ഷ്യം. കരയിലെ അബട്ട്മെന്റുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 5 ലക്ഷം രൂപയുടെ നിർമാണം ഇതിനകം നടത്തി. ഇതിൽ 160 ചാക്ക് സിമന്റ്, കമ്പി എന്നിവ വാങ്ങുന്നതിനാണ് കൂടുതൽ തുകയും ചെലവഴിച്ചത്.
400 കുടുംബങ്ങൾ അരയാഞ്ഞിലിമണ്ണിൽ താമസമുണ്ട്. അവരുടെ നല്ല സഹകരണമാണ് നിർമാണത്തിനു ലഭിക്കുന്നത്. പഴയ നടപ്പാലത്തേക്കാൾ 3.60 അടി പൊക്കം കൂട്ടിയാണ് പുനർ നിർമിക്കുന്നത്. 32 അടി ഉയരമുണ്ടാകും. പഴയ നടപ്പാലത്തിന്റെ ആറ്റിൽ കിടക്കുന്ന ഇരുമ്പു കേഡറുകൾ ഉപയോഗിക്കാനായാൽ നിർമാണ ചെലവ് കുറയും. ഇതു പ്രയോജനപ്പെടുത്താനായില്ലെങ്കിൽ കോൺക്രീറ്റിങ്ങിന് ഉൾപ്പെടെ 35 ലക്ഷം രൂപ വേണ്ടിവരും. ത്രിതല പഞ്ചായത്തുകളുടെ സഹായം ഇതിനായി തേടിയിട്ടുണ്ട്. അടുത്ത വെള്ളപ്പൊക്കത്തിനു മുൻപ് പണി പൂർത്തിയാക്കാനാണ് നീക്കം.