നിർമാണം മുടങ്ങി പുള്ളോലി പാലം
Mail This Article
റാന്നി ∙ തോട്ടിൽ ജലനിരപ്പ് കുറഞ്ഞിട്ടും പുള്ളോലി പാലത്തിന്റെ നിർമാണം പുനരാരംഭിച്ചിട്ടില്ല. ഇഴഞ്ഞും മുടങ്ങിയും നീളുന്ന നിർമാണം 2 തൂണുകളിൽ ഒതുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുള്ളോലി പാലം നിർമിക്കുന്നത്. 35 ലക്ഷം രൂപയാണ് പാലത്തിനായി അനുവദിച്ചത്. 2020 മാർച്ച് 21ന് ആണ് പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്. ഒരു വർഷത്തിനു ശേഷമാണ് നിർമാണം ആരംഭിച്ചത്.
വലിയതോട്ടിൽ നിലവിലുണ്ടായിരുന്ന നടപ്പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നടപ്പാലം പൊളിച്ചു നീക്കിയതിനു ശേഷം കുറെക്കാലം കഴിഞ്ഞാണ് പാലത്തിന്റെ പണി തുടങ്ങിയത്. പഴവങ്ങാടി പഞ്ചായത്ത് കരയിലെ അബട്ട്മെന്റിന്റെ പണി ഏറെക്കുറെ തീർന്നു. തോടിന്റെ മധ്യത്തിലെ തൂണും പൂർത്തിയായിട്ടുണ്ട്. അങ്ങാടി പഞ്ചായത്തിന്റെ കരയിലെ അബട്ട്മെന്റിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം തോട്ടിൽ ജലനിരപ്പ് ഉയർന്നപ്പോൾ നിർമാണം നിർത്തിയതാണ്. പിന്നീട് തുടങ്ങിയിട്ടില്ല.തോട്ടിൽ ജലനിരപ്പ് ഉയർന്നപ്പോൾ സമീപന റോഡുകളുടെ പണി നടത്താമായിരുന്നു. അതിനും ബന്ധപ്പെട്ടവർ തയാറായില്ല.അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളെയും സെന്റ് മേരീസ് സ്കൂൾപടി, ചെട്ടിമുക്ക്–വലിയകാവ് എന്നീ റോഡുകളെയും ബന്ധിപ്പിക്കുന്ന പാലമാണിത്.