ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറ്
Mail This Article
പത്തനംതിട്ട ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ പലയിടത്തും കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. പത്തനംതിട്ട കുലശേഖരപതി, കോന്നി കിഴവള്ളൂർ, കുളത്തുങ്കൽ, പന്തളം എന്നിവിടങ്ങളിലാണ് ബസുകൾക്ക് നേരെ അക്രമം ഉണ്ടായത്. വിവിധ സ്ഥലങ്ങളിലായി നടന്ന അക്രമ സംഭവങ്ങളിൽ 3 കെഎസ്ആർടിസി ജീവനക്കാർക്കും ഒരു സർക്കാർ ഉദ്യോഗസ്ഥനും പരുക്കേറ്റു. ഹർത്താൽ അക്രമത്തിൽ ജില്ലയിൽ കെഎസ്ആർടിസിക്ക് കുറഞ്ഞത് 3.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി എടിഒ തോമസ് മാത്യു പറഞ്ഞു.
ബസുകളുടെ ചില്ലുകൾ തകർന്നതിലൂടെയും സർവീസുകൾ മുടങ്ങിയതിലൂടെയുമാണ് ഇത്രയം നഷ്ടമുണ്ടായത്. തകർന്ന ചില്ലുകൾ മാറ്റി ബസ് പുറത്തിറങ്ങാൻ ദിവസങ്ങൾ എടുക്കും. ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. പത്തനംതിട്ട നഗരത്തിൽ ഹർത്താൽ സമാധാനപരമായിരുന്നു. കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ ഉണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സെൻട്രൽ ജംക്‌ഷനിൽ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ ധർണ നടത്തി. നഗരത്തിൽ എവിടെയും പൊലീസ് സാന്നിധ്യം ശക്തമായിരുന്നു.
അടൂരിൽ കെഎസ്ആർടിസി ബസുകൾ പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ സർവീസ് നടത്തി. കടകൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫിസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു. തിരുവല്ല ഡിപ്പോയിൽ നിന്ന് രാവിലെ 11 മണിവരെ യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസി സർവീസ് നടത്തി. പിന്നീട് താൽക്കാലികമായി നിർത്തി വച്ചു. 2 മണിയോടെ സർവീസുകളിൽ ചിലത് പുനരാരംഭിച്ചു. രാവിലെ 6.10ന് പോയ അമൃത ഫാസ്റ്റ് പാസഞ്ചറിന്റെചില്ല് അമ്പലപ്പുഴയിൽ സമരാനുകൂലികൾ എറിഞ്ഞു തകർത്തു.
ഹർത്താലിനോടനുബന്ധിച്ച് പന്തളം കടയ്ക്കാട് മത്സ്യച്ചന്തയുടെ പ്രവർത്തനം തടസ്സപ്പെട്ടു. പുലർച്ചെ മൂന്നരയോടെയെത്തിയ സമരാനുകൂലികൾ വ്യാപാരം തടഞ്ഞു. കെഎസ്ആർടിസി ഓപറേറ്റിങ് സെന്ററിൽ നിന്നു 12 സർവീസുകൾ പൊലീസ് സംരക്ഷണയോടെ നടത്തി. തണ്ണിത്തോട് മേഖലയിൽ ഹർത്താൽ ഭാഗികമായിരുന്നു. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. കടകമ്പോളങ്ങൾ ഭാഗികമായി തുറന്നു. എന്നാൽ ഓട്ടോ ടാക്സികളും സ്വകാര്യ വാഹനങ്ങളും ഓടി. കോഴഞ്ചേരി, ആറന്മുള, പുല്ലാട്, കുമ്പനാട്, അയിരൂർ, എന്നിവിടങ്ങളിൽ ഹർത്താൽ കാര്യമായി ബാധിച്ചില്ല.