സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്: പത്തനംതിട്ട ജില്ലയ്ക്ക് പുതിയ നേട്ടം
Mail This Article
പത്തനംതിട്ട ∙ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായതോടെ ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തെ മറ്റു ജില്ലകൾക്കൊപ്പമായി പത്തനംതിട്ടയും. തൃശൂർ, കോട്ടയം ജില്ലകളാണു സംസ്ഥാനത്ത് ആദ്യം സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലകളായത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ആന്റോ ആന്റണി എംപി നടത്തിയത്. സേവിങ്സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എടിഎം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ആധാർ, ക്യുആർ കോഡ് അധിഷ്ഠിത പണമിടപാടുകൾ, യുപിഐ പെയ്െമന്റ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കറൻസി രഹിത ഇടപാടുകൾക്കു പ്രാപ്തരാക്കുക എന്നതാണു സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
റിസർവ് ബാങ്ക്, ജില്ലാതല ബാങ്കേഴ്സ് സമിതി എന്നിവയുടെ നേതൃത്വത്തിലാണു ബോധവൽക്കരണ പരിപാടിയുൾപ്പെടെ പ്രവർത്തനങ്ങൾ നടത്തിയത്. പത്തനംതിട്ടയിൽ എടിഎം കാർഡ്, യുപിഐ പെയ്മെന്റുകൾ എന്നിവയാണു ഡിജിറ്റൽ കറൻസി ഇടപാടുകളിൽ മുന്നിലെന്നു ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് പറഞ്ഞു. താൽപര്യമില്ലാത്തവരുടെയും സാക്ഷരരല്ലാത്തവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കിയാണു പദ്ധതി നടപ്പാക്കിയത്.
ജില്ലയിൽ 25 ബാങ്കുകളിലായി 24,48,793 അക്കൗണ്ടുകളാണു ഡിജിറ്റൽ ബാങ്കിങ്ങിന്റെ ഭാഗമായത്.1,73,064 അക്കൗണ്ടുകൾ പദ്ധതിയിൽ ഇല്ല. ഇവർക്ക് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരാം. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂർണമായും ഡിജിറ്റലാക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ചാണു ഡിജിറ്റൈസേഷൻ പദ്ധതി കഴിഞ്ഞ ജൂണിൽ തുടങ്ങിയത്. ആർബിഐ ലീഡ് ജില്ലാ ഓഫിസർ മിനി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.