ഭാര്യാമാതാവിനെ വെട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
Mail This Article
കൊടുമൺ ∙ മദ്യപിച്ച് വീട്ടിലെത്തി ഭാര്യാ മാതാവിനെ വെട്ടി പരുക്കേൽപിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ അജയൻ നായരാണ് (49) അറസ്റ്റിലായത്. പ്രതി സ്ഥിരമായി മദ്യപിച്ചെത്തി മകളെ മർദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഭാര്യ മാതാവായ പന്നിക്കുഴി രതീഷ് ഭവനിൽ കമലമ്മയ്ക്കാണ് (62) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം 7.30 ന് വീടിന്റെ മുറ്റത്തു വച്ച് മകളെ അജയൻ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ പ്രതി കമലമ്മയെ മർദിക്കുകയും കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടുകയായിരുന്നു.
തടഞ്ഞപ്പോൾ വലതു കൈപ്പത്തിയുടെ ഭാഗത്തും വെട്ടേറ്റു. എല്ലിനു പൊട്ടലുണ്ടായി. ഉന്തിലും തള്ളിലും വീണ് പ്രതിക്കും പരുക്കേറ്റു. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കമലമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തു നിന്ന് മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തിയും കണ്ടെടുത്തു. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇൻസ്പെക്ടർ പ്രവീൺ, എസ്ഐ മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശിവപ്രസാദ്, വിനീത്, ബിജു, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.