മരണം കുതിക്കുമിടം, ഒരു ജീവൻ കൂടി പൊലിഞ്ഞു
Mail This Article
റാന്നി ∙ അമിത വേഗത്തിൽ പാഞ്ഞ ജീപ്പിടിച്ച് ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് ഭാഗത്ത് 5 മാസത്തിനിടെ ഉണ്ടായ അഞ്ചാമത്തെ അപകട മരണമാണിത്. 5 മാസത്തിനിടെ നടന്ന 27–ാമത്തെ അപകടവും. ഉതിമൂട് വലികലുങ്ക് മുതൽ വെളിവയൽപടി വരെ ഏറെക്കുറെ നിരപ്പായി കിടക്കുകയാണ്.പുനലൂർ–മൂവാറ്റുപുഴ പാത. കോന്നി–പ്ലാച്ചേരി പാതയുടെ വികസനം അവസാന ഘട്ടത്തിലെത്തിയതോടെ നിരപ്പായ റോഡുകളിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങളോടിക്കുന്നത്. ഇതിനിടെ ഡ്രൈവറുടെ ശ്രദ്ധ അൽപം പാളിയാൽ എതിരെയെത്തുന്ന വാഹനങ്ങളിൽ ഇടിക്കും. ഡ്രൈവറുടെ കയ്യിൽ നിന്ന് വാഹനങ്ങൾ പാളിയും അപകടം സംഭവിക്കും.
ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഇതെല്ലാം പൊല്ലാപ്പാകുന്നത്.തിങ്കളാഴ്ച രാത്രി 7.30ന് ഉതിമൂട് സഹകരണ ബാങ്കിനു സമീപം സ്കൂട്ടറിൽ ജീപ്പിടിച്ച് പരുക്കേറ്റ കോട്ടാങ്ങൽ കുളത്തൂർ മാമ്പറ്റ നൈനാൻ ഏബ്രഹാം (ജയൻ മാമ്പറ്റ–32) മരിച്ചതാണ് അവസാന സംഭവം. ജയനെ ഇടിച്ചിട്ട ജീപ്പ് നിർത്താതെ പോകുകയായിരുന്നു. റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ച ശേഷം പ്ലാച്ചേരിക്കും ഉതിമൂട് വെളിവയൽപടിക്കും മധ്യേ 8 പേരാണ് അപകടത്തിൽ മരിച്ചത്.ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതാണ് അപകടങ്ങൾക്കെല്ലാം അടിസ്ഥാനം.
ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാറും സ്കൂട്ടറും തട്ടി സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. വൺവേ തെറ്റിച്ച് ബസ് സ്റ്റാൻഡ് റോഡിലേക്കു കയറുന്നതിനിടെ സ്കൂട്ടറിൽ മിനർവപടി ഭാഗത്തു നിന്നെത്തിയ കാർ തട്ടുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ താഴെ വീണെങ്കിലും പരുക്കില്ല. വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങൾ ഇത്തരത്തിൽ തുടരെ അപകടത്തിൽപ്പെടുന്നുണ്ട്. പഴവങ്ങാടി പോസ്റ്റ് ഓഫിസിനു സമീപം വൺവേ തെറ്റിച്ചെത്തിയ പിക്കപ് വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിട്ട് അധിക ദിവസമായിട്ടില്ല.