ADVERTISEMENT

പത്തനംതിട്ട ∙ ഓമല്ലൂർ ചന്തയിൽ പേവിഷബാധ ലക്ഷണങ്ങളോടെ തെരുവുനായയെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വായിൽ നിന്നു നുരയും പതയുംവന്ന നിലയിൽ നായയെ ചന്തയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച നായ പഴയ കടമുറിക്കുള്ളിലേക്ക് ഓടിക്കയറിയതോടെ വ്യാപാരികൾ ചേർന്നു പലകയും വലിയ കല്ലും ഉപയോഗിച്ചു കടമുറി അ‌ടച്ചു. ചന്തയിൽ സ്ഥിരമായി കാണുന്ന നായയെയാണു പേവിഷബാധ ലക്ഷണങ്ങളോടെ കണ്ടത്. രണ്ടു ദിവസം മുൻപ് ഇതേ നായയുടെ കുഞ്ഞിനെ പേവിഷബാധ ലക്ഷണങ്ങളോടെ കണ്ടിരുന്നെങ്കിലും വണ്ടി ഇടിച്ചു ചത്തതായി വ്യാപാരികൾ പറഞ്ഞു. 

നായയെ പ്രദേശത്തുനിന്നു മാറ്റാനുള്ള നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. പേ സംശയിക്കുന്ന നായയെ മാറ്റാൻ ജില്ലയിൽ സംരക്ഷണ കേന്ദ്രമില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. മ‍ൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നായയ്ക്ക് പേവിഷബാധ ലക്ഷണങ്ങളുള്ളതായി അറിയിച്ചിട്ടുണ്ട്. ‌

പുറത്തിറങ്ങാതിരിക്കാൻ നായയെ കടയ്ക്കുള്ളിൽ തന്നെ കെട്ടിയിടാൻ, പരിശീലനം നേടിയ നായപിടിത്തക്കാരുടെ സഹായം തേടിയിട്ടുണ്ടെന്നും അക്രമാസക്തമായാൽ മയക്കുന്നതിനായി മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ രണ്ടു ദിവസത്തിനുള്ളിൽ നായ ചത്തുപോകാമെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ജോൺസൺ പറഞ്ഞു. ഏറെക്കാലമായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി ഓമല്ലൂർ ചന്ത മാറിയിരിക്കുകയാണ്. പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിലായി കൂട്ടത്തോ‌ടെ നായകൾ തമ്പടിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com