വഞ്ചിപ്പാട്ട് മത്സരത്തിന്റെ സമ്മാനത്തുക പമ്പയുടെ പരിസ്ഥിതിപാലനത്തിന്
Mail This Article
ആറന്മുള ∙ പമ്പാ തീരത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് സഹായം ചെയ്ത് വഞ്ചിപ്പാട്ട് സംഘം . സത്രക്കടവിനും ക്ഷേത്രക്കടവിനും സമീപത്ത് ബോട്ടിൽ ബൂത്ത് ഒരുക്കിയാണ് വഞ്ചിപ്പാട്ട് സംഘം സഹായം ചെയ്തത്. പൂവത്തൂർ കേന്ദ്രമായ സ്മരണാരവിന്ദം നന്ദുണി വഞ്ചിപ്പാട്ട് സംഘമാണ് പമ്പാ തീരത്ത് ബോട്ടിൽ ബൂത്ത് ഒരുക്കിയത്. ഇത്തവണത്തെ വള്ളസദ്യക്കാലം തുടങ്ങിയപ്പോൾ പള്ളിയോട സേവാസംഘം പമ്പാ വന്ദനം എന്ന പേരിൽ പമ്പാ ശുചീകരണത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇതിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.
ഇതിന് സഹായമെന്ന നിലയിലാണ് പ്ലാസ്റ്റിക് കുപ്പികൾ കരയിൽ ശേഖരിക്കുന്നതിന് സൗകര്യം ഒരുക്കിയത്. ഓരോ പ്രളയത്തിലും നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് പമ്പയിലൂടെ ഒഴുകിയെത്തുന്നത്. ഇവ ശേഖരിച്ച് പുനരുപയോഗിക്കുന്ന കേന്ദ്രങ്ങളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്മരണാരവിന്ദം നന്ദുണി വഞ്ചിപ്പാട്ട് സംഘത്തിന്റെ പ്രസിഡന്റ് അച്യുത് കൃഷ്ണൻ സെക്രട്ടറി മധുശ്രീ പൂവത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് സോമൻ കൊല്ലംപറമ്പിലിന്റെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ബൂത്തുകൾ ഒരുക്കിയത്.
ക്ഷേത്രക്കടവിലും കിഴക്കേനടയിലും സത്രക്കടവിന് സമീപത്തും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.ആറന്മുളയിൽ നടന്ന വഞ്ചിപ്പാട്ട്–സോപാനം വഞ്ചിപ്പാട് മത്സരത്തിൽ ഒന്നാം സ്ഥാനവും ആലപ്പുഴ നെഹ്‌റുട്രോഫിയുമായി ബന്ധപെട്ടു നടത്തിയ ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും സ്മരണാരവിന്ദം നന്ദുണി വഞ്ചിപ്പാട്ട് സംഘത്തിന് ലഭിച്ചിരുന്നു.അതിൽനിന്നു കിട്ടിയ സമ്മാനത്തുക ഉപയോഗിച്ചാണ് ബൂത്ത് നിർമിച്ചത്.