നായ്ക്കളെ ‘പൂട്ടാൻ’ പുതിയ സംഘം ജില്ലയിൽ തയാറാകുന്നു; 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന ഗ്രൂപ്പ്
Mail This Article
തിരുവല്ല ∙ നായ്ക്കളെ ‘പൂട്ടാൻ’ ജില്ലയിൽ സേന ഒരുങ്ങുന്നു. 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന ഗ്രൂപ്പാണ് തെരുവു നായ്ക്കളുടെ വാക്സിനേഷൻ, എബിസി (ആനിമൽ ബർത് കൺട്രോൾ) പദ്ധതി എന്നിവയ്ക്കുവേണ്ടി തയാറാകുന്നത്. ജില്ലയിൽ പലഭാഗത്തും തെരുവുനായശല്യം രൂക്ഷമാകുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാക്സിനേഷനും അനുബന്ധ പ്രവർത്തനങ്ങളും സജീവമാക്കാൻ പദ്ധതി ആരംഭിക്കുന്നത്.
തെരുവുനായ്ക്കളുടെ ജനനം നിയന്ത്രിക്കാനായി ആരംഭിച്ച എബിസി പ്രോഗ്രാമിന്റെ ഭാഗമായി പല തദ്ദേശഭരണ സ്ഥാപനങ്ങളിലും നായ്ക്കളെ പിടിക്കുകയും വന്ധ്യംകരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പരിശീലനം ലഭിച്ചവരും കുടുംബശ്രീയും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നു തിരഞ്ഞെടുത്ത ഡോഗ് ക്യാച്ചേഴ്സിന് പരിശീലനം നൽകിയത്. ജില്ലാ മൃഗസംരക്ഷണ ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ ഡോ.സുരേഷ് കുമാർ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.രാജു അധ്യക്ഷത വഹിച്ചു. ഡോ.ദീപു ഫിലിപ് മാത്യു, വെറ്ററിനറി സർജൻ ആർ.ചിത്ര എന്നിവർ ക്ലാസും ഡോഗ് ക്യാച്ചർ ദിലീപ്കുമാർ പ്രാക്ടിക്കൽ ക്ലാസും കൈകാര്യം ചെയ്തു.