കുറ്റവാളികളും തട്ടിപ്പു സംഘങ്ങളും വർധിക്കുന്നു; നെഞ്ചിടിച്ച് ജനം
Mail This Article
തിരുവല്ല∙ കുറ്റവാളികളും തട്ടിപ്പു സംഘങ്ങളും വർധിക്കുന്നു. ഒരു മാസത്തിനുള്ളിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത് 7 കുറ്റവാളികളെയും 3 തട്ടിപ്പുകാരെയും ആണ് ഇതിൽ 2 യുവതികളും ഉൾപ്പെടും. കഴിഞ്ഞ ശനിയാഴ്ച തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് കോൺസ്റ്റബിളിനെ മർദിച്ച സംഭവത്തിൽ പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ 3 പേർക്കും ക്രിമിനൽ പശ്ചാത്തലവും കഞ്ചാവ് ലോബിയുമായി ബന്ധവുമുണ്ടെന്നുപൊലീസ് പറഞ്ഞു.
തിങ്കളാഴ്ച ഇടിഞ്ഞില്ലത്ത് വ്യാപാരിയെ ബന്ദിയാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ 3 പേരും മുൻപ് പല കുറ്റ കൃത്യങ്ങളിലും കഞ്ചാവ് കേസുകളിലും അടക്കം പ്രതികളുമാണ്. ഈ മാസം ആദ്യം മാവേലിക്കര സ്വദേശിയായ വിദ്യാർഥിയെ തടഞ്ഞു നിർത്തി പണവും ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു.
ഈ കേസിൽ 3 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഞ്ചാവിന്റെയും ലഹരിയുടെയും ഉപയോഗമാണ് പലരെയും കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതെന്നു പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്ന സംഘവും ഇത് വിതരണം ചെയ്യുന്നവരും തിരുവല്ല നഗരത്തിൽ വർധിച്ചു വരികയാണെന്നും പരാതികളുണ്ട്. പല വിജനമായ വഴികളും ഇന്ന് കഞ്ചാവ് വിൽപനക്കാരുടെ താവളമാണ്. ഭീഷണിയും മറ്റു ഭയന്ന് ആരും പരാതി പറയാറില്ല.
തട്ടിപ്പ് സംഘങ്ങളും വർധിക്കുന്നു; കേസുകളേറുന്നു
തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നു. സ്വന്തമായി ചിട്ടി നടത്തി ലക്ഷങ്ങൾ തട്ടിയ ചങ്ങനാശേരി പെരുന്ന സ്വദേശി യുവതിയെ കഴിഞ്ഞ ആഴ്ച തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു കാവുംഭാഗം സ്വദേശി വീട്ടമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതി നടത്തി വന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്നു വാക്കു കൊടുത്ത് പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
ജോലി വാങ്ങി കൊടുക്കാമെന്നും വായ്പ തരപ്പെടുത്തി കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്നും പണം തട്ടിയ തിരുമൂലപുരം സ്വദേശി യുവതിയെ ഒരുമാസം മുൻപ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ട് മാസമായി ഒളിവിലായിരുന്ന പ്രതിയെ ചങ്ങനാശേരിയിൽ നിന്നു പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. 15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 2.3 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് തിരുവല്ല സ്വദേശി പരാതി നൽകിയിരുന്നു.
ഇവർ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വസ്തു വാങ്ങി നൽകാമെന്ന് വാക്കു നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ആളെ കഴിഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശേരി വാഴപ്പള്ളി പാലത്ര സ്വദേശിയെ ആണ് അറസ്റ്റ് ചെയ്തത്. തോട്ടഭാഗം എസ്ബി ഐയുടെ പിന്നിലെ 10 സെന്റ് വാങ്ങി നൽകാമെന്ന് വാക്കു നൽകി തലവടി സ്വദേശിയിൽ നിന്ന് 5. 20ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.